കോഴിക്കോട്- സിഗരറ്റിൽ ലഹരിമരുന്ന് നൽകി വിദ്യാർഥിനിയെ മൂന്നുവർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കൊടിയത്തൂർ ചെറുവാടി സി.ടി.അശ്റഫിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് യുവാവ്.
ചാത്തമംഗലം എൻ.ഐ.ടിക്കടുത്തെ സ്കൂളിലെ വിദ്യാർഥിനിയെയാണ് ഇയാൾ പീഡനത്തിന് വിധേയയാക്കിയത്. കഴിഞ്ഞ ദിവസം സ്കൂളിന്റെ ബാത്ത്റൂമിൽ വെച്ച് ആരോ പുകവലിക്കുന്നത് കണ്ട് വിദ്യാർഥിനികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകരെത്തിയാണ് വിദ്യാർഥിനിയെ പിടികൂടിയത്. തുടർന്ന് വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സിഗരറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇത് കൊണ്ടുവന്ന് തന്നിരുന്ന ചെറുപ്പക്കാരനെക്കുറിച്ചും അയാൾ പീഡിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം പോലീസിനോട് പറഞ്ഞത്. സിഗരറ്റ് കൂടാതെ മറ്റു ലഹരി വസ്തുക്കളും അശ്റഫ് പെൺകുട്ടിക്ക് എത്തിച്ചുകൊടുക്കാറുണ്ടത്രേ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, എൻ.ഐ.ടി പരിസരം എന്നിവിടങ്ങളിൽ ലഹരി വിൽപന നടത്തുന്ന കണ്ണികളിൽ ഒരാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.