ന്യൂദൽഹി- ദൽഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വരിയിൽ കാത്തുനിൽക്കുന്നു. അൻപതോളം പേരാണ് കെജ്‌രിവാൾ മത്സരിക്കുന്ന മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി കാത്തുനിൽക്കുന്നത്. 45-ാം ടോക്കണാണ് കെജ്‌രിവാളിന് ലഭിച്ചത്. ഇന്നലെ റോഡ് ഷോ കാരണം നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാവിലെയാണ് ഇത്രയധികം പേർ പത്രികയുമായി ത്തിയത്.
പത്രിക സമർപ്പിക്കാൻ വരിയിൽ കാത്തുനിൽക്കുയാണെന്നും 45-ാമത്തെ ടോക്കണാണ് തനിക്ക് ലഭിച്ചതെന്നും ജനാധിപത്യത്തിൽ ഇത്രയധികം ആളുകൾ ഭാഗഭാഗാക്കാകുന്നതിൽ സന്തോഷമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
കെജ്രിവാളിന് മുൻഗണന നൽകി കടത്തിവിടില്ലന്ന് പത്രിക സമർപ്പണത്തിന് കാത്തുനിൽക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളിൽ ചിലർ പറഞ്ഞു. എല്ലാവരെയും പോലെ അദ്ദേഹവും വരിയിൽ നിൽക്കട്ടെയെന്നും അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപയിനിൽ ചേർന്ന കെജ്‌രിവാൾ പിന്നീട് തങ്ങളെ വഞ്ചിച്ചുവെന്നുമാണ് ഒരു നിയുക്ത സ്ഥാനാർത്ഥി പ്രതികരിച്ചത്. ഇന്നും ഏറെ വൈകിയാണ് കെജ്‌രിവാൾ പത്രിക സമർപ്പിക്കാൻ എത്തിയത്. ഇന്നാണ് പത്രിക സമർപ്പിക്കാനുള്ള അവസാനത്തെ ദിവസം. വൈകിട്ട് മൂന്നിന് മുമ്പ് പത്രിക സമർപ്പിക്കണം. ടോക്കൺ ലഭിച്ചതു കൊണ്ട് എത്ര വൈകിയാലും പത്രിക സ്വീകരിക്കും.