Sorry, you need to enable JavaScript to visit this website.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ  തട്ടിയവർക്കെതിരെ നടപടിയില്ലെന്ന്‌

കൊച്ചി- വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതായി തട്ടിപ്പിനിരയായവർ. സംഭവത്തിൽ എറണാകുളം സൗത്ത്  പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും പണം നഷ്ടപ്പെട്ടവർ പത്രസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് നിരവധി പേരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ച് പണം തട്ടിയതായി ആരോപണം. വിവിധ സമയങ്ങളിലായി ജോലിക്കായി സ്ഥാപനത്തിൽ നൽകിയ പണംവും ജോലിയും ലഭിക്കാതായതോടെ 102 പേർ ഇന്നലെ എറണാകുളത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.


ഒരു ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഓരോ ആളുകളിൽ നിന്നും കൈവശപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ആറ് കോടി രൂപ ഇത്തരത്തിൽ പലരിൽ നിന്നുമായി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.  ജോലി ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ട കുറച്ച് പേർക്ക് സ്ഥാപനത്തിൽ നിന്നും ചെക്ക് നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിൽ പണം ഇല്ലാത്തതിനാൽ ഇത് മടങ്ങുകയായിരുന്നു. ഒറിജിനൽ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും മറ്റും സ്ഥാപന ഉടമകൾ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇത് തിരികെ ലഭിക്കുന്നതിനും നഷ്ടപ്പെട്ട പണം ആവശ്യപ്പെടുന്നതിനും സ്ഥാപനുമായി ബന്ധപ്പെടുമ്പോൾ യാതൊരു അനുകൂല നിലപാടും ലഭിക്കുന്നില്ല. ഇതോടെയാണ് 2019 ഡിസംബർ 27 ന് തട്ടിപ്പിനിരയായ ആളുകൾ ചേർന്ന് സൗത്ത് പോലീസിൽ പരാതി നൽകിയത്. 


കേസന്വേഷണത്തിന്റെ പുരോഗതി അറിയുന്നതിന് പിന്നീട് സ്റ്റേഷനിലെത്തിയ യുവതിയോട് കേസന്വേഷിക്കാൻ സർക്കാറിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നും. അതിനാൽ ഫണ്ട് തന്നാൽ കേസ് അന്വേഷിക്കാമെന്നുമാണ് പോലീസ് അറിയിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. കുവൈത്ത്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥാപനം ജോലി വാദ്ഗാനം ചെയ്തിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്തിരുന്ന പലരും ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെടുത്തിയും പണം പലിശക്കെടുത്തുമാണ് സ്ഥാപനം ആവശ്യപ്പെട്ട തുക നൽകിയത്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതായതോടെ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും കൈവശമില്ലാത്തതിനാൽ മറ്റ് ജോലിക്കും അപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പണം നഷ്ടപ്പെട്ടവർ. കേസ് പിൻവലിച്ചാലേ സർട്ടിഫിക്കറ്റ് തരൂ എന്നാണ് സ്ഥാപനത്തിൽ നിന്നും അറിയിച്ചിരിക്കുന്നത്. 


പോലീസും തട്ടിപ്പുകാരും ഒത്തുകളിക്കുകയാണ്. പോലീസ് സ്റ്റേഷനിൽ എന്ന് പറഞ്ഞ് തട്ടിപ്പുകാർ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി, കലക്ടർ, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകുമെന്ന് പരാതിക്കാർ പറഞ്ഞു. 2017 മുതൽ പണം നൽകിയവരുണ്ട്.
പണം ബാങ്ക് വഴി വാങ്ങുന്നതിന് പകരം കൈവശം വാങ്ങുകയായിരുന്നു. ഇതിന് മതിയായ രേഖകളും നൽകിയിരുന്നില്ല. ജനറൽ നഴ്‌സിംഗ് കഴിഞ്ഞവരോട് ബംഗളൂരുവിൽ എത്തി പരീക്ഷ എഴുതിയാൽ ബിഎസ്സി നഴ്‌സിംഗ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഇവർ പറഞ്ഞിരുന്നതായി പരാതിക്കാർ പറഞ്ഞു. എസ്. സുമിത, വൃന്ദ ബാബു, നീമ ജോണി, വി.എസ്. ശശിലത, എൽസേബ ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News