ജിദ്ദ - ബൈക്ക് മോഷണം പോയതിൽ തളർന്ന സെക്യൂരിറ്റി ജീവനക്കാരന് ഉദാരമതികളിൽ നിന്ന് സഹായ പ്രവാഹം. ബലദിൽ വാണിജ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന നാസിർ മുഹമ്മദ് ഹമൂദിനാണ് 1500 റിയാൽ വില വരുന്ന പഴയ ബൈക്ക് മോഷണം പോയതിന്റെ പേരിൽ ലക്ഷക്കണക്കിന് റിയാലിന്റെ സഹായങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ബലദിലെ മസ്ജിദിൽ നമസ്‌കാരം നിർവഹിക്കുന്നതിനിടെയാണ് നാസിർ ഹമൂദിന്റെ ബൈക്ക് മോഷണം പോയത്.
നമസ്‌കാരം പൂർത്തിയായി മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയ നാസിർ ഹമൂദിന് തന്റെ ബൈക്ക് കാണാനായില്ല. വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് 1500 റിയാലിന് വാങ്ങിയ പഴയ ബൈക്ക് ആണ് മോഷണം പോയത്. ബൈക്ക് കാണാതായതോടെ സങ്കടം സഹിക്കവയ്യാതെ നാസിർ ഹമൂദ് പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവരിൽ ഒരാൾ ചിത്രീകരിക്കുകയും ഈ വീഡിയോ ക്ലിപ്പിംഗ് സെക്യൂരിറ്റിക്കാരന്റെ ബൈക്ക് എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലൂടെ പുറത്തു വിടുകയുമായിരുന്നു.
വൈകാതെ ഈ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റ് ആയി മാറി. ബൈക്ക് കണ്ടെത്തുന്നവർ അക്കാര്യം തന്നെ ബന്ധപ്പെട്ട് അറിയിക്കുന്നതിനുള്ള നമ്പറും നാസിർ ഹമൂദ് നൽകിയിരുന്നു. വൈകാതെ പഴയ ബൈക്കിനു പകരം സഹായം വാഗ്ദാനം ചെയ്ത് നിരവധി പേർ നാസിർ ഹമൂദുമായി ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ രണ്ടു ലക്ഷം റിയാലാണ് ദാനമായി നൽകിയത്. മറ്റു നിരവധി പേരും സംഭാവനകൾ നൽകി. ഇവർക്കെല്ലാവർക്കും നാസിർ മുഹമ്മദ് ഹമൂദ് നന്ദി പറഞ്ഞു.
ബൈക്ക് കാണാതായപ്പോൾ താനിനി എങ്ങനെ ജോലിയിൽ തുടരുമെന്നും ആരാണ് തന്നെ ജോലി സ്ഥലത്തെത്തിക്കുകയെന്നും കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്ന താൻ എങ്ങനെ ജോലി സ്ഥലത്ത് മുടങ്ങാതെ എത്തുമെന്നുമാണ് താൻ ചിന്തിച്ചതെന്നും മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടുന്നതിന് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും നാസിർ ഹമൂദ് പറഞ്ഞു. ബൈക്ക് നഷ്ടപ്പെട്ടതു മൂലമുള്ള സമ്മർദങ്ങളാണ് സഹായങ്ങൾ സ്വീകരിക്കുന്നതിന് തന്നെ നിർബന്ധിതനാക്കിയതെന്നും നാസിർ ഹമൂദ് പറഞ്ഞു.