കൊലക്കേസ് പ്രതികളായ മലയാളികള്‍ 17 വര്‍ഷമായി ജയിലില്‍, മോചിപ്പിക്കാന്‍ ശ്രമം

നുസ്രത്ത് ജഹാന്‍ ശ്രീധരന്റെ അമ്മക്കൊപ്പം.

ദോഹ- ഇന്തോനേഷ്യന്‍ യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ 17 വര്‍ഷമായി ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികളുടെ മോചനത്തിനു ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു.  കൊല്ലപ്പെട്ടതായി പറയുന്ന സ്ത്രീ സ്വന്തം നാട്ടില്‍ ജീവിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
തൃശൂര്‍ കുന്നംകുളം മച്ചാങ്കലത്ത് ശ്രീധരന്‍ മണികണ്ഠന്‍(42), മണ്ണുത്തി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ മഹാദേവന്‍ (42) എന്നിവരാണു ജയിലില്‍ ആയത്. മനുഷ്യാവകാശ പ്രവര്‍ത്തകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റുമായ നുസ്രത്ത് ജഹാന്റെ ഇടപെടലാണ് ഇവരുടെ കാര്യത്തില്‍ ഖത്തര്‍ മനുഷ്യാവകാശ കമീഷന്റെ ശ്രദ്ധ പതിയാന്‍ കാരണം.
എത്രയും പെട്ടെന്ന് അമീരി ദിവാന് മുമ്പില്‍ മോചന അപേക്ഷ സമര്‍പ്പിക്കുമെന്നും എന്‍എച്ച്ആര്‍സി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു. സ്ഥാനപതി പി. കുമരന്റെ ഇടപെടല്‍ സഹായകമായി. ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്യുന്ന ശ്രീധരന്റെ സഹോദരന്‍ മുരളിയും സഹോദരന്റെ മോചനത്തിനായി ഖത്തറിലെത്തിയിട്ടുണ്ട്.
ദോഹയില്‍ ടാക്‌സി െ്രെഡവര്‍മാരായിരുന്നു ഇരുവരും.2 003 ല്‍ ഇന്തോനേഷ്യക്കാരിയുമായി പണത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാവുകയും പിന്നീട് യുവതിയെ കൊലപ്പെടുത്തി മൃതദേഹം അല്‍ വക്ര ബീച്ചില്‍ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍, കൊന്നെന്ന് ആരോപിക്കപ്പെടുന്ന യുവതി 2004 ല്‍ ജക്കാര്‍ത്തയിലേക്ക് മടങ്ങിയതായി രേഖകളുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മലയാളികള്‍ക്കൊപ്പം അറസ്റ്റിലായ നേപ്പാള്‍ സ്വദേശിക്ക് 15 വര്‍ഷം ജീവപര്യന്തം വിധിച്ചെങ്കിലും 2015 ല്‍ പൊതുമാപ്പില്‍ മോചിതനായി.

 

Latest News