മസ്‌കത്ത് - സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ നേരിട്ട് അനുശോചനം അറിയിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഒമാനിലെത്തി. ഒമാൻ സുൽത്താന്റെ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽസഈദ്, പ്രതിരോധ മന്ത്രി സയ്യിദ് ബദ്ർ ബിൻ സൗദ് അൽബൂസഈദി, ഒമാനിലെ സൗദി അംബാസഡർ ഈദ് അൽസഖഫി, മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ അബ്ദുല്ല അൽശദി തുടങ്ങിയവർ ചേർന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൽമാൻ രാജാവിനെ സ്വീകരിച്ചു.
രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, സഹമന്ത്രിയും രാജാവിന്റെ ഉപദേഷ്ടാവുമായ ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരൻ, അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ, സൗദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, റോയൽ പ്രോട്ടോകോൾ വിഭാഗം മേധാവി ഖാലിദ് അൽഅബാദ് തുടങ്ങി നിരവധി രാജകുമാരന്മാരും മുതിർന്ന ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്നുണ്ട്.
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും രാജാവിന്റെ ഉപദേഷ്ടാവ് ഫൈസൽ ബിൻ ഖാലിദ് രാജകുമാരനും അടക്കമുള്ളവർ ചേർന്ന് കിംഗ് സൽമാൻ വ്യോമത്താവളത്തിൽ സൽമാൻ രാജാവിനെ യാത്രയാക്കി.
തന്റെ അഭാവത്തിൽ ഭരണ കാര്യങ്ങളുടെ ചുമതല കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജാവ് ഏൽപിച്ചിട്ടുണ്ട്.