റിയാദ് - നിയമലംഘനങ്ങൾ നടത്തിയ കേസിൽ പൊതുമേഖലാ കമ്പനിയായ എസ്.ടി.സി അടക്കമുള്ള ടെലികോം കമ്പനികൾക്ക് 60 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അറിയിച്ചു.
ടെലികോം നിയമലംഘനങ്ങൾ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന സി.ഐ.ടി.സിക്കു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് കമ്പനികൾക്ക് പിഴകൾ ചുമത്തിയത്. ഉപയോക്താക്കളിൽനിന്നുള്ള പരാതികളുമായി ബന്ധപ്പെട്ട് സി.ഐ.ടി.സി നിർദേശങ്ങൾ പാലിക്കാതിരിക്കൽ, സ്പാം എസ്.എം.എസുകൾക്ക് തടയിടുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കൽ, നിയമവിരുദ്ധമായി സിം കാർഡുകൾ അനുവദിക്കൽ, സി.ഐ.ടി.സി ആവശ്യപ്പെട്ട വിവരങ്ങൾ നിശ്ചിത സമയത്തിനകം കൈമാറാതിരിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് കമ്പനികൾക്ക് പിഴകൾ ചുമത്തിയത്.
പൊതുമേഖലാ കമ്പനിയായ സൗദി ടെലികോമിന് 5,90,000 റിയാലും മൊബൈലിക്ക് 8,76,000 റിയാലും സെയ്ൻ കമ്പനിക്ക് 60,000 റിയാലും ലിബാറ മൊബൈലിന് 25,72,000 റിയാലും വിർജിൻ മൊബൈലിന് 1,52,000 റിയാലും മറ്റേതാനും നിയമലംഘകർക്ക് ആകെ 20,65,850 റിയാലുമാണ് പിഴ ചുമത്തിയതെന്നും കമ്മീഷൻ അറിയിച്ചു.