Sorry, you need to enable JavaScript to visit this website.

'കക്കൂസി'ല്‍ നുരയുന്ന സംഘപരിവാറിന്റ കപട ദളിത് പ്രേമം 

തമിഴ്‌നാട്ടില്‍ തോട്ടിപ്പണിയെടുത്ത് ജീവിക്കുന്ന ദളിതരുടെ ദയനീയ ജീവിതം 'കക്കൂസ്' എന്ന ഡോക്യൂമെന്ററിയിലൂടെ വിവരിച്ച് ദിവ്യ ഭാരതി എന്ന നിയമബിരുദധാരി ഇന്ന് വധഭീഷണികള്‍ക്കും തെറിവിളികള്‍ക്കും നടുവിലാണ്. ഇവര്‍ക്കെതിരെ ഒന്നിനു പിറകെ ഒന്നായി വരുന്ന പോലീസ് കേസുകള്‍ക്കു പിന്നില്‍ ആരാണെന്ന് വ്യക്തമാക്കുകയാണ് ഇവരെ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തക ഷാഹിന കെ.കെയുടെ ഫേസ്ബുക്ക് കുറിപ്പ്.

തമിഴ്നാട്ടിലായിരുന്നു രണ്ടു ദിവസം .ദിവ്യാ ഭാരതിയെ കാണാൻ പോയതാണ് . കക്കൂസ് എന്ന ഡോക്യുമെന്ററിയുടെ സംവിധായക . അഭിമുഖമെടുക്കാനും ,എഴുതാനും . തികച്ചും ഔദ്യോഗികമായ യാത്ര.

മധുരയിലാണ് ദിവ്യയുടെ വീട് . പുറപ്പെടുന്നതിനു മുൻപ് ,ലഭ്യമായ മൂന്നു നമ്പറുകളിലും കുറേ നേരം ശ്രമിച്ചിട്ടും ദിവ്യയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല . ഒടുവിൽ അങ്ങേത്തലക്കൽ ഫോൺ എടുത്തത് സഖാവ് മതിവണ്ണനാണു . സി പി ഐ എം എൽ പ്രവർത്തകൻ . മധുരയിലേക്ക് വരാൻ പറഞ്ഞു അദ്ദേഹം . ട്രെയിൻ കയറി . കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു യാത്ര ഡിണ്ടിഗലിലേക്കു നീട്ടാൻ പറഞ്ഞു .

ഡിണ്ടിഗൽ റെയിവേ സ്റ്റേഷനിൽ ഒരാൾ എന്നെ കൂട്ടാൻ വരും എന്നറിയിച്ചു . ഡി വൈ എഫ് ഐ യുടെ ജില്ലാ വൈസ് പ്രസിഡന്റ് ശരത് ആണ് റെയിൽവേ സ്റ്റേഷനിൽ വന്നത്. ശരത്തിന്റെ ബൈക്കിൽ ഒരു നാലഞ്ച് കിലോമീറ്റർ ദൂരെ ഒരു വീട്ടിലേക്ക് . ദിവ്യ അവിടെയാണ് ഉണ്ടായിരുന്നത് . ഒരു ഇടതു പക്ഷ അനുഭാവിയുടെ വീടാണ് .ഇപ്പോൾ അവർ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഒരു എൻ ജി ഒ നടത്തുന്നു .

അവിടെ അകത്തു ഒരു മുറിയിലിരുന്നു സംസാരിച്ചു .കുറേ മണിക്കൂറുകൾ . നിലവിലുള്ള അവസ്ഥ ആദ്യം പറയാം . ദിവ്യ എങ്ങനെ ഇങ്ങനെയൊക്കെ ആയി എന്നത് പിന്നാലെ പറയാം . കക്കൂസ് എന്ന സിനിമയെക്കുറിച്ചു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ . തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരെ കുറിച്ചാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി . തമിഴ്‍നാട്ടിൽ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ യാത്ര ചെയ്താണ് ദിവ്യ ഈ സിനിമ ചെയ്തത് .

ഒന്നര വർഷമെടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത് . തമിഴ്‌നാട്ടിൽ തോട്ടിപ്പണി ചെയ്യുന്നവർ എത്ര ഉണ്ടാകും എന്നതിന് സർക്കാരിന്റെ കയ്യിൽ ഒരു കണക്കുമില്ല .ലക്ഷക്കണക്കിനുണ്ടാകും എന്ന് ദിവ്യ പറയുന്നു . 2015 മുതൽ 2016 വരെ സിനിമ ഷൂട്ട് ചെയ്ത കാലയളവിനിടയിൽ മാത്രം 27 പേരാണ് തമിഴ് നാട്ടിൽസെപ്റ്റിങ്ക് ടാങ്കിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു മരിച്ചത്

2017 ഫെബ്രുവരിയിലാണ് സിനിമ പുറത്തിറങ്ങിയത് . രാജ്യത്തൊട്ടാകെ നിരവധി കേന്ദ്രങ്ങളിൽ സിനിമ പ്രദർശിപ്പിച്ചു . പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത് .കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാസം മുതൽ . അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ദളിതരായ പത്തൊമ്പത് ശുചീകരണ തൊഴിലാളികൾ യൂണിവേഴ്‌സിറ്റി ഡീനിനെതിരെ പരാതി നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം .

ഡീൻ അങ്ങേയറ്റം മനുഷ്യത്വഹീനമായ ജോലികൾ ചെയ്യിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി . സിനിമക്ക് വേണ്ടി നേരത്തെ തന്നെ ഇവരെയൊക്ക ദിവ്യ പരിചയപ്പെടുകയും അഭിമുഖമെടുക്കുകയും ചെയ്തിരുന്നു .പരാതി നൽകിയതിനെ തുടർന്ന് ദിവ്യ വീണ്ടും ഇവരുടെ അഭിമുഖമെടുത്തു യു റ്റ്യുബിൽ അപ്‌ലോഡ് ചെയ്തു .

അതിന്റെ പിറ്റേന്ന് മുതൽ ദിവ്യക്ക് ഭീഷണി ഫോണുകൾ വരാൻ തുടങ്ങി . മൂന്നു നാല് ദിവസം കൊണ്ട് ആയിരക്കണക്കിന് കോളുകൾ. ബലാൽസംഗം ചെയ്യുമെന്നും കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നുമുള്ള ഭീഷണികൾ . ദിവ്യയുടെ സിനിമ പള്ളാർ സമുദായത്തെ അപമാനിക്കുന്നതാണ് എന്നാക്ഷേപിച്ചു ഒരു വിഭാഗം രംഗത്ത് വന്നു .ഇവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന പുതിയ തമിഴകം എന്ന പാർട്ടിയും നേതാവ് കൃഷ്ണസ്വാമിയുമാണ് ദിവ്യക്കെതിരെ കടുത്ത ആക്ഷേപവുമായി രംഗത്ത് വന്നത് .

യൂണിവേഴ്‌സിറ്റി ഡീൻ പുതിയ തമിഴകം പാർട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നു ദിവ്യ പറയുന്നത് . പുതിയ തമിഴകമാകട്ടെ കഴിഞ്ഞ കുറേ നാളുകളായി ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ പാർട്ടിയാണ് . ഗോവധ നിരോധനത്തെ അവർ അനുകൂലിച്ചിരുന്നു . എന്തായാലും ദിവ്യയെ വേട്ടയാടുന്നത് പുതിയ തമിഴകം മാത്രമല്ല .ബി ജെ പിയും ആർ എസ്സും അതിനു പിന്നിൽ ഉണ്ടെന്ന് ദിവ്യ പറയുന്നു .

രണ്ടാഴ്ച മുൻപ് ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു . 2009 ൽ ദിവ്യ നിയമവിദ്യാർത്ഥിയായിരിക്കെ നടത്തിയ ഒരു സമരത്തിന്റെ പേരിലുള്ള കേസിലാണ് അറസ്റ്റ് . ദളിത് വിദ്യാർത്ഥികൾക്കായുള്ള ഒരു ഹോസ്റ്റലിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സംയുക്തമായി നടത്തിയ സമരം . ഹോസ്റ്റലിനുള്ളിൽ ഒരു ദളിത് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടർന്നായിരുന്നു സമരം .

ആ കേസിൽ ,ദിവ്യ കോടതിയിൽ ഹാജരായില്ല എന്ന് കാണിച്ച് എട്ടു വര്ഷങ്ങള്ക്കു ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരറസ്റ്റ് . എന്തായാലും അന്ന് തന്നെ ജാമ്യത്തിൽ ഇറങ്ങാൻ സാധിച്ചു .കുറച്ചു ദിവസങ്ങൾക്കുള്ളിൽ ,പുതിയ തമിഴകം ഭാരവാഹികൾ നൽകിയ പരാതിയിൽ അടുത്ത കേസ് .153 A അടക്കമുള്ള വകുപ്പുകൾ . ദിവ്യയുടെ സിനിമ സാമുദായിക സൗഹാർദം തകർക്കുന്നുവത്രേ .

ഇപ്പോൾ അഞ്ചു ജില്ലകളിലായി ,പന്ത്രണ്ട് കേസുകൾ ദിവ്യക്കെതിരെ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു .വീട്ടിലോ നാട്ടിലോ നില്ക്കാൻ പറ്റാത്ത അവസ്ഥ . എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം ,അല്ലെങ്കിൽ ആക്രമിക്കപ്പെടാം എന്ന സ്ഥിതി . ഞാൻ യാത്ര പുറപ്പെടുമ്പോൾ മധുരയിൽ വെച്ച് കാണാം എന്നാണ് പ്രതീക്ഷിച്ചിരുന്നത് . പക്ഷേ പിന്നീട് അത് ഡിണ്ടിഗലിലേക്കു മാറ്റി .

സി പി ഐ എം എൽ ലിബറേഷൻ പ്രവർത്തകയാണ് ദിവ്യ .സി പി എമ്മും സി പി ഐ യും അടക്കം എല്ലാ ഇടതു പക്ഷ സംഘടനകളും ഒന്നിച്ച് നിന്ന് ദിവ്യയെ പിന്തുണക്കുന്നുണ്ട് .
ഡിണ്ടിഗലിലെ ആ വീട്ടിൽ നിന്നും ദിവ്യക്ക് അന്ന് ഇറങ്ങണമായിരുന്നു .ആ വീട് ഒരു ഓഫീസ് കൂടിയായതിനാൽ അവിടെ നിൽക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല . അഭിമുഖം പൂർത്തിയാക്കി അവിടെ വിട്ടിട്ടു പോരാൻ വയ്യായിരുന്നു .

അന്നേ ദിവസം എന്റെ കൂടെ ഹോട്ടൽ മുറിയിലേക്ക് കൂട്ടി .പിറ്റേന്ന് ഒരു ഡി വൈ എഫ് ഐ സഖാവ് വന്ന് ദിവ്യയെ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി .ഇത് വരെയും സുരക്ഷിതയാണെന്ന് സഖാക്കൾ പറയുന്നു . കടുത്ത അനിശ്ചിതത്വമാണ് . എല്ലാ കേസുകളിലെയും എഫ് ഐ ആർ സംഘടിപ്പിക്കാനും നിയമപരമായ കാര്യങ്ങൾ ചെയ്യുവാനും സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ട് .

ഒരു കോട്ടൺ മിൽ തൊഴിലാളിയുടെ മകളാണ് ദിവ്യ . ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ,കഷ്ടിച്ച് എഴുത്തും വായനയും മാത്രമറിയാവുന്ന ഒരു തൊഴിലാളിയുടെ മകൾ .മാസം വാടക പിരിക്കാൻ വരുന്ന മുതലാളിയെ കാണുമ്പോൾ എണീറ്റ് നിന്ന് ബഹുമാനിക്കാത്തതിന് തൊഴിലാളികൾ മർദ്ദനമേൽക്കുന്നത് കണ്ടാണ് ദിവ്യ വളർന്നത് . ദിവ്യയുടെ കൂടെ പഠിച്ച മിക്ക പെൺകുട്ടികളും പത്താം ക്‌ളാസ് പൂർത്തിയാക്കാതെ വിവാഹം കഴിക്കുകയോ കോട്ടൺ മില്ലിൽ തൊഴിൽ എടുക്കുകയോ ചെയ്തു . പതിനാലാം വയസ്സിൽ ദിവ്യ സി പി ഐ എം എൽ ലിബറേഷൻ അംഗമായി . മധുരൈ ലോ കോളേജിൽ പഠിക്കുന്ന കാലത്തും ദിവ്യയുടെ പ്രധാന പ്രവർത്തനം തൊഴിലാളികൾക്കിടയിൽ തന്നെയായിരുന്നു .

തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള കൂലി ലഭിക്കാൻ വേണ്ടി അവരെ സംഘടിപ്പിച്ചു നിരവധി സമരങ്ങൾ ചെയ്തു .നാല്പത്തഞ്ചും അൻപതും രൂപയായിരുന്നു കൂലി .ബാക്കി ഇട നിലക്കാർ കൊണ്ട് പോകും . 2015 ൽ മധുരയിൽ സെപ്റ്റിങ്ക് ടാങ്കിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു മരണപ്പെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനും അവർക്കു നഷ്ടപരിഹാരം നേടിക്കൊടുക്കാനും ഒക്കെയായി നടത്തിയ ഇടപെടലുകളാണ് ദിവ്യയെ ഈ സിനിമയിലേക്ക് എത്തിച്ചത് .

അന്ന് മുതൽ തോട്ടിപ്പണി എടുക്കുന്ന മനുഷ്യരോടൊപ്പം ക്യാമറയുമായും അല്ലാതെയും ദിവ്യ ജീവിച്ചു .അങ്ങനെ രണ്ടു വർഷത്തിന് ശേഷം ഈ സിനിമ ഉണ്ടായി .

ഒരേ പ്രമേയത്തിൽ ഏതാണ്ട് ഒരേ കാലത്തു രണ്ടു സിനിമകൾ .ഒന്ന് കേരളത്തിലും മറ്റേതു തമിഴ് നാട്ടിലും . വിധുവിന്റെ (Vidhu Vincent) സിനിമക്ക് കേരളം ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചു. ദിവ്യാഭാരതിയോ ? നിർത്താതെ ഓടുകയാണ് .ഒന്നിന് പിറകെ ഒന്നായി കേസുകൾ .വധഭീഷണി , ബലാൽസംഗഭീഷണി .ചവിട്ടി നിൽക്കാൻ മണ്ണില്ല .മുന്നിൽ അനിശ്ചിതത്വം മാത്രം നാളെ എങ്ങോട്ടു പോണമെന്നറിയില്ല .

പ്രത്യയശാസ്ത്ര പരവും സ്വത്വവാദ പരവും ഒക്കെയായ ഭിന്നതകളുടെ പേരിൽ പരസ്പരം പരിഹാസവും വെറുപ്പും വാരി വിതറുന്നവർ ഇടക്കൊക്കെ ഒന്ന് കേരളത്തിന് പുറത്തു പോയി വരണമെന്നാണ് എന്റെ അപേക്ഷ .

 

സ്നേഹം ..അഭിവാദ്യം ..ദിവ്യയെ വിട്ടു കൊടുക്കാതെ ചേർത്ത് നിർത്തുന്ന എല്ലാ സഖാക്കൾക്കും .

Latest News