Sorry, you need to enable JavaScript to visit this website.

അഭിനയിക്കാന്‍ പോയ കാമുകിയ്ക്ക് സുരക്ഷ ഒരുക്കാന്‍  തിരക്കഥാകൃത്തിനെ യുവാവ് തട്ടിക്കൊണ്ടുപോയി

കൊച്ചി- സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി കാമുകിയ്ക്ക് സുരക്ഷ ഒരുക്കാന്‍ യുവാവിന്റെ സാഹസം. അഭിനയിക്കാന്‍ പോയ കാമുകിയെ രക്ഷിക്കാന്‍ തിരക്കഥാകൃത്തിനെ യുവാവ് തട്ടിക്കൊണ്ടിപോയി. ഏപ്രിലില്‍ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂര്‍ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ് സിനിമയെക്കാള്‍ വലിയ നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. പത്തനാപുരം സ്വദേശിയാണ് തിരക്കഥാകൃത്ത്. യുവതിക്ക് സിനിമയില്‍ അവസരം ലഭിച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി. സംസാരം അതിരു കടന്നു. ഇത് ഇഷ്ടമാകാതിരുന്ന യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് വിവരം പറഞ്ഞതോടെ കളി കാര്യമാകുകയായിരുന്നു.
തിരക്കഥാകൃത്ത് വ്യാജനാണോ എന്ന സംശയമായിരുന്നു കാമുകന്. തുടര്‍ന്ന് അന്വേഷണം നടത്തി. സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടുപോയി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. കാമുകി സിനിമ നടിയായാല്‍ തന്നെ ഉപേക്ഷിക്കുമെന്ന പേടിയും കാമുകനെ കടുംകൈ ചെയ്യുന്നതിന് പ്രേരിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് യുവാവും കൂട്ടരും തിരക്കഥാകൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് തിരക്കഥാകൃത്തിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കാമുകനും കൂട്ടരും തിരക്കഥാകൃത്തിനെ കണ്ടെത്തുകയും കാറില്‍ പടിച്ച് കയറ്റി അടൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തിരക്കഥാകൃത്തിനെ ബലമായി കൊണ്ടുപോകുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്‍ വഴിയായിരുന്നു അന്വേഷണം. രാത്രി ഒമ്പത് മണിയോടെ സംഘത്തെ അടൂര്‍ ഹൈസ്‌കൂള്‍ ജംങ്ഷനില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.


 

Latest News