Sorry, you need to enable JavaScript to visit this website.

നടികള്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തും,    മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബി

കൊച്ചി- മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേര്‍ അടങ്ങുന്ന ലോബിയാണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇതില്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നി തലങ്ങളില്‍ ഉളളവരുണ്ടെന്നും ഇതില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 300 പേജുളള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്‌സാപ്പ് ചാറ്റ്, സ്‌ക്രീന്‍ഷോട്ടുകള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവയുടെ നൂറിനടുത്ത് തെളിവുകള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്തും. ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂവെന്ന സ്ഥിതിയാണ്.നിര്‍മ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 15 പേര്‍ അടങ്ങുന്ന ലോബിയുടെ നീക്കങ്ങള്‍ കാരണമാണ് മൊഴി നല്‍കാമെന്ന് ഉറപ്പുനല്‍കിയവരില്‍ പലരും പി•ാറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. രഹസ്യമായി കമ്മീഷന്‍ സിനിമ മേഖലയിലുളള പലരെയും കണ്ടു. അഭിപ്രായം പറയാന്‍ പ്രമുഖര്‍ക്കുള്‍പ്പെടെ പേടിയാണ്. ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ല എന്ന് ഉറപ്പ് നല്‍കിയായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


 

Latest News