Sorry, you need to enable JavaScript to visit this website.

ബോളിവുഡ് ഗായിക അനുരാധാ പഡ്വാള്‍  തന്റെ മാതാവെന്ന് വര്‍ക്കല സ്വദേശിനി

തിരുവനന്തപുരം- ബോളിവുഡ് താരവും ഗായികയുമായ അനുരാധാ പഡ്വാള്‍ മാതാവാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശിനി രംഗത്ത്. വര്‍ക്കലയില്‍ നിന്നുള്ള കര്‍മ്മല മഡോക്‌സ് എന്ന യുവതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാതൃത്വം നിഷേധിച്ചതിനും വളര്‍ച്ചയില്‍ ഒരിടത്തും മാതാവെന്ന നിലയില്‍ പരിചരണം നല്‍കാതിരുന്നതിനും 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഗീത തിരക്കുകള്‍ കാരണം വിഖ്യാത ഗായിക മകളായ തന്നെ തൊട്ടടുത്ത് താമസിച്ചിരുന്ന കുടുംബ സുഹൃത്തും സൈനികനും വര്‍ക്കല സ്വദേശിയുമായ പൊന്നച്ചനും ഭാര്യ ആഗ്‌നസിനും വളര്‍ത്താന്‍ നല്‍കിയെന്നാണ് ആരോപണം. പിന്നീട് ഇവര്‍ തിരുവനന്തപുരത്തേക്ക് പോന്നപ്പോള്‍ കര്‍മ്മലയെയും കൂടെ കൊണ്ടുപോരുകയും അവരുടെ മൂന്ന് മക്കള്‍ക്കൊപ്പം വളര്‍ത്തുകയൂം പഠിപ്പിക്കുകയും വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തതെന്നും പറഞ്ഞു. മരിക്കുന്നതിന് തൊട്ടു മുമ്പാണ് താന്‍ ഗായികയുടെ മകളാണെന്ന വിവരം പൊന്നച്ചന്‍ അറിയിച്ചത്. തുടര്‍ന്ന് അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും അവര്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നും പറഞ്ഞു.
യുവതി പറയുന്നത് ഇങ്ങിനെ: അനുരാധ പഡ്‌വാള്‍  അരുണ്‍ പഡ്‌വാള്‍ ദമ്പതികളുടെ മൂത്ത മകളായിരുന്നു താന്‍. സംഗീത രംഗത്തെ തിരക്ക് കൂടിയപ്പോള്‍ മാതാവ് മകളെ പൊന്നച്ചനെ ഏല്‍പ്പിച്ചു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ കര്‍മ്മലയെ കൂട്ടിക്കൊണ്ടു പോകാന്‍ അനുരാധയും അരുണ്‍ പഡ്വാളും എത്തിയതാണ്. എന്നാല്‍ കുട്ടിയായിരുന്ന താന്‍ അവര്‍ക്കൊപ്പം അന്ന് പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ അനുരാധ മകളെ മറന്നു. തന്നെ വിവാഹം കഴിച്ച് അയച്ചതും പൊന്നച്ചനായിരുന്നു എന്നാണ് കര്‍മ്മല പറയുന്നത്.
ഇതിനിടയില്‍ അനുരാധയെ കണ്ട് കര്‍മ്മല വിവരം പറഞ്ഞെങ്കിലും അവര്‍ മകളായി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റു രണ്ടു പെണ്‍മക്കള്‍ ഇക്കാര്യം അംഗീകരിക്കില്ലെന്ന് ആയിരുന്നു മറുപടി. ഇതോടെ മകളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കുടുംബക്കോടതിയില്‍ എത്തിയത്. തനിക്ക് ലഭിക്കേണ്ട മാതൃത്വം അനുരാധ നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും ബാല്യ, കൗമാര യൗവ്വന കാലത്തെ പരിചരണം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ 50 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ അയച്ച വക്കീല്‍ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കി അയച്ചെന്നും പറഞ്ഞു.

Latest News