Sorry, you need to enable JavaScript to visit this website.

പൂക്കോയ തങ്ങളും വാരിയംകുന്നത്തും ഒന്നിച്ച് പോരാടായി മണ്ണാണിത്, നിയമസഭയിൽ ചരിത്രം ഓർമ്മിപ്പിച്ച് എം. സ്വരാജ്

തിരുവനന്തപുരം- പെരുംകള്ളങ്ങളുടെ പ്രതലമില്ലാതെ സംഘപരിവാർ രാഷ്ട്രീയത്തിന് നിവർന്നുനിൽക്കാൻ കഴിയില്ലെന്ന് എം. സ്വരാജ് എം.എൽ.എ. പൗരത്വനിയമത്തെിനെതിരെ കേരള നിയമസഭ വിളിച്ചുകൂട്ടിയ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്. പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യൻ പൗരന്മാർ അല്ലാതായി? കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡൽ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാൻ എങ്ങിനെ ഇന്ത്യൻ പൗരനല്ലാതായി മാറിയെന്നും സ്വരാജ് ചോദിച്ചു. 
ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മൽ ഹക്ക് എങ്ങനെ ഇന്ത്യൻ പൗരനല്ലാതായി മാറി? ഇതിനെല്ലാം നിങ്ങൾ മറുപടി പറയണം. ബോധപൂർവം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കൽ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണ് ഇത്.
ബഹുമാനപ്പെട്ട നിയമസഭാംഗമായ രാജഗോപാലിനോട്, 90 ാമത്തെ ഈ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പർശമുള്ള ഒരു വാക്ക് ഇവിടെ പറയാൻ സാധിക്കാതെ പോകുന്നുണ്ടെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകയവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുകയാണ് ഞങ്ങൾ.
ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. 
മുസ്‌ലിം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിക്കണം. 1852 ൽ ബ്രിട്ടൻ നാടുകടത്തിയ സയ്യദ് ഫസൽ പൂക്കോയ തങ്ങളുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ മമ്പുറം എന്നൊരു നാടിനെ കുറിച്ച് അറിയുമോ? വാഴക്കാടിനടുത്ത് കൊന്നാരയെന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനിൽക്കുന്നു. മുസ്‌ലീം ദേവാലയമായിരുന്നു. ബ്രിട്ടൻ വെടിവെച്ചു തകർത്തതാണ്.
അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അത് വഴി കടന്നുപോകുമ്പോൾ കൊന്നാര മഖാമിന്റെ വാതായനങ്ങളിൽ പതിഞ്ഞിട്ടുള്ള നീക്കം ചെയ്യാത്ത വെടിയുണ്ടകൾ നിങ്ങൾ കാണണം. അവിടെ നിന്നും ബ്രിട്ടൻ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.
നിങ്ങൾക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ? ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹമിട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലംപ്രയോഗിച്ച് ബ്രിട്ടൻ അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. മൃഗീയമായ മർദ്ദനത്തിലൂടെ പരിണിത പ്രജ്ഞനാക്കി. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് അവസാനം ഒരു ഓഫർ മുന്നോട്ടുവെച്ചു. നിങ്ങൾ മാപ്പപേക്ഷ എഴുതി തന്നാൽ, സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചാൽ, നിങ്ങളെ മക്കയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരാം എന്നായിരുന്നു ബ്രിട്ടീഷ് സൈനിക മേധാവി പറഞ്ഞത്.
ആ ഓഫറിന് മുന്നിൽ മൃതപ്രായനായെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവ്രേത മക്കയെനിക്ക് ഇഷ്ടമാണ്, പക്ഷേ നിങ്ങൾ അറിയണം, ഞാൻ പിറന്നുവീണത് മക്കയിലല്ല, സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ ഉറങ്ങുന്ന ഏറനാടാണ്. ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും. ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും. ഈ വാക്കാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. അദ്ദേഹം പറഞ്ഞത് പിറന്ന നാടിന് വേണ്ടി രക്തസാക്ഷിയാകാൻ എനിക്ക് ഒരവസരം കൈവന്നിരിക്കുന്നു എന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മുന്നിൽ നിന്ന് വെടിവെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അന്ന് കണ്ണ് കെട്ടി പിന്നിൽ നിന്ന് വെടിവെച്ചാണ് ആളുകളെ കൊന്നു കൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, നിങ്ങൾ എന്റെ കണ്ണ് കെട്ടരുത്. നിങ്ങൾ എന്നെ മുന്നിൽ നിന്ന് വെടിവെക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.
ആലിമുസ്‌ലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയിൽ ആകെ ഒരിടത്തുമാത്രമേ ബ്രിട്ടീഷ് പട്ടാളത്തോട് സിവിലിയൻമാർ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. അത് ഇന്നത്തെ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകം ഉണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപ്പിച്ചവരാണ് ഈ ഏറനാട്ടിലെ മാപ്പിളമാർ. ആ പ്രൗഢഗംഭീരമായ ഭൂതകാലം നിലനിൽക്കുമ്പോഴാണ് നിങ്ങൾ ഒരു ജനതയെ സംശയത്തിന്റെ നിഴലിൽ നിർത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.
1935ൽ ഹിറ്റ്‌ലർ ജൂതൻമാർക്കെതിരെ തടങ്കൽപാളയം ഉണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതൻമാരെ കൊന്ന് പത്താംകൊല്ലം ഹിറ്റ്‌ലർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. അതാണ് ചരിത്രം. ലക്ഷക്കണക്കിന് മനുഷ്യൻമാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധമായ ഓഷ്‌വിക്‌സിലെ കോൺസൻട്രേഷൻ ക്യാമ്പ് പിന്നീട് മ്യൂസിയമായി മാറി. അതിന്റെ കവാടത്തിൽ 'ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കു'മെന്ന് എഴുതി വെച്ചിട്ടുണ്ട്. ഈ കാലഘട്ടം നരേന്ദ്രമോഡിയോട് പറയുന്നത് അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും. അക്കാര്യത്തിൽ സംശയം വേണ്ട.
അഭയാർത്ഥികളെ സ്വീകരിക്കേണ്ടത് മതം നോക്കിയല്ല മനുഷ്യത്വം നോക്കിയാണ്. ഈ നിയമം ലോകത്തിന് മുൻപിൽ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. മുസ്‌ലീങ്ങളെ തുടച്ചുനീക്കുന്നതിലേക്കാണ് ഈ നിയമം ഇപ്പോൾ വെളിപ്പെട്ടിട്ടുള്ളതെങ്കിലും ഇതൊരു മുസ്്‌ലിം പ്രശ്‌നമല്ല. ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും വിയോജിപ്പുള്ളവർക്കുമെല്ലാം എതിരായി വരുന്ന ഭരണകൂട നീക്കത്തിന്റെ തുടക്കമാണ്.
ഹിന്ദുവായ മൗദൂദിയാണ് ഗോൾവാൾക്കർ എന്ന് ഓർത്തുകൊള്ളണം. മുസ്‌ലിം ആയ ഗോൾവാൾക്കർ ആണ് മൗദൂദി എന്ന് ഓർക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോർത്ത് പിടിച്ച് മനുഷ്യത്വത്തിന്റെ ആശയം ഉയർത്തി ഈ പ്രതിലോമകരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്നും സ്വരാജ് ആവശ്യപ്പെട്ടു. 
 

Latest News