കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിന് 2020 വർഷം പുതുപ്രതീക്ഷകളുടെ ടേക്കോഫ്. അഞ്ച് വർഷത്തിന് ശേഷം വീണ്ടും ബോയിംഗ് ജംബോ ജെറ്റ് പറന്നിറങ്ങുന്നതും റൺവേ ഏപ്രണിൽ ഫില്ലറ്റ് നിർമാണത്തിന്റെ പൂർത്തീകരണവുമാണ് പുതുവർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ കരിപ്പൂരിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്. 2015 മെയ് മുതൽ കരിപ്പൂരിൽ നിർത്തലാക്കിയ 747-400 ജംബോ വിമാനമാണ് മാർച്ച് അവസാനത്തോടെ വീണ്ടും സർവീസ് ആരംഭിക്കുന്നത്. വിമാനത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. സർവീസ് ഫെബ്രുവരിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളും എയർ ഇന്ത്യ നടത്തുന്നുണ്ട്.
2015 ൽ റൺവേ റീ - കാർപറ്റിംഗിനെ തുടർന്ന് നിർത്തലാക്കിയ ജംബോ സർവീസുകൾ പിന്നീട് പുനരാരംഭിച്ചിട്ടില്ല. എയർ ഇന്ത്യയും എമിറേറ്റ്‌സ് എയറുമാണ് കരിപ്പൂരിലേക്ക് ജംബോ സർവീസുകൾ നടത്തിയിരുന്നത്. ആഴ്ചയിൽ രണ്ടു സർവീസുകളാണ് ജിദ്ദയിലേക്ക് ജംബോ വിമാനം ഉപയോഗിച്ച് കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ നടത്താനൊരുങ്ങുന്നത്.
റൺവേയിൽനിന്ന് ഏപ്രണിലേക്ക് കയറുന്ന ഫില്ലറ്റ് നിർമാണം മാർച്ചിൽ പൂർത്തിയാവും. വലിയ വിമാനങ്ങൾക്ക് റൺവേയിൽനിന്ന് ഏപ്രണിലേക്ക് കയറാനും മറ്റുമാണ് ഫില്ലറ്റ് നവീകരണം നടത്തുന്നത്. കരിപ്പൂരിൽ എയർ ബസ് 300, എയർ ബസ് 310 ഇനത്തിലെ കോഡ്-ഡി വിമാനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളാണ് റൺവേ ഫില്ലറ്റിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നത്. നിലവിൽ അനുവദിക്കപ്പെട്ട ബോയിംഗ് 777 പോലുള്ള വലിയ വിമാനങ്ങളും സാധാരണ വിമാനങ്ങളും തമ്മിലുള്ള അന്തരമാണ് നിലവിലെ ഫില്ലറ്റ് പ്രവർത്തനങ്ങൾക്ക് കാരണമായത്. എയർബസ് 310-300 വിമാനങ്ങൾക്ക് വീൽബേസ് 18 മീറ്ററോളമാണത്. എന്നാൽ ബോയിംഗ് 777- 200, ജെംബോ 747-400 പോലുള്ള വിമാനങ്ങൾക്ക്
24 മീറ്റർ വരെയും. റൺവേ ഫില്ലറ്റ് ക്രമീകരണം കഴിഞ്ഞതോടെ ഇനി വലിയ വിമാനങ്ങൾക്കും ഏപ്രണിൽ കയറാൻ പ്രയാസങ്ങളുണ്ടാവില്ല. കരിപ്പൂരിൽ വലിയ വിമാനങ്ങൾ നിരോധിച്ച ശേഷം നടന്ന പഠനങ്ങളുടെ റിപ്പോർട്ടിലാണ് ഫില്ലറ്റ് പരിഷ്‌കരിക്കണമെന്ന് നിർദേശമുണ്ടായിരുന്നത്.
നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രം വിമാന സർവീസ് നടത്തുന്ന കരിപ്പൂരിൽനിന്ന് മധ്യ-പൂർവ്വേവഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സിൽക്ക് എയർ, എയർ ഏഷ്യ തുടങ്ങിയ വിമാന കമ്പനികൾ കരിപ്പൂരിൽനിന്ന് സർവീസ് നടത്താൻ രംഗത്തു വന്നിട്ടുണ്ട്. കൂടുതൽ കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനും വിമാന കമ്പനികൾ ശ്രമിക്കുന്നുണ്ട്. കരിപ്പൂരിൽ ഈ വർഷം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 5.1 ശതമാനവും ചരക്ക് നീക്കത്തിൽ 107.6 ശതമാനത്തിന്റെയും വർധനവാണുണ്ടായത്.