ജിദ്ദ - ഇന്ത്യ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് മുമ്പിൽ രാജ്യം അടിയറവ് പറയില്ലെന്നും മതനിരപേക്ഷതയും ബഹുസ്വരതയും തകർക്കുകയും ഭരണഘടനയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ശക്തിക്കു മുമ്പിൽ രാജ്യം അതിജീവിക്കുക തന്നെ ചെയ്യുമെന്നും ഐ.സി.എഫ് ജിദ്ദ സെൻട്രൽ സംഘടിപ്പിച്ച പൗര സഭ പ്രഖ്യാപിച്ചു. മതേതര രാജ്യത്ത് മതം നോക്കി പൗരത്വം എന്ന ശീർഷകത്തിൽ ജിസിസിയിലെ 70 കേന്ദ്രങ്ങളിൽ ഐസിഎഫ് പ്രഖ്യാപിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഐസിഎഫ് ജിദ്ദ സെൻട്രൽ സംഘടിപ്പിച്ച പൗര സഭയിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, മാധ്യമ പ്രവർത്തകർ സംബന്ധിച്ചു.
ജാമിയ മില്ലിയയിൽനിന്ന് കൊളുത്തിവെച്ച തീപന്തം രാജ്യത്തെ എല്ലാ യൂനിവേഴ്‌സിറ്റികളും ഏറ്റെടുക്കുകയായിരുന്നുവെന്നും രാജ്യത്തെ അതിപ്രധാന യൂനിവേഴ്‌സിറ്റികളൊന്നും കേരളത്തിൽ ഇല്ലാതിരുന്നിട്ടും കേരള വിദ്യാർത്ഥികൾ തന്നെയായിരുന്നു ലോക ശ്രദ്ധ പിടിച്ചു പറ്റിയതെന്നു പൗരസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് അറബ് ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബ് പറഞ്ഞു.
ഐസിഎഫ് പ്രതിനിധി മുസ്തഫ സഅദി വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.കെ. റഊഫ് (നവോദയ), അബൂബക്കർ അരിമ്പ്ര (കെഎംസിസി), സക്കീർ ഹുസൈൻ എടവണ്ണ (ഒഐസിസി), താജുദ്ധീൻ നിസാമി (ആർഎസ്‌സി), ദിലീപ് താമരക്കുളം (പിസിഎഫ്), പിപിഎ റഹീം (ന്യൂ ഏജസ്), മുസ്തഫ വാക്കാലൂർ (ഫിറ്റ്), നാസർ വെളിയങ്കോട് (സോഷ്യൽ ആക്റ്റിവിസ്റ്റ്), അബ്ദുൽ ഗഫൂർ എ.പി (ഐഎംസിസി), ഇഖ്ബാൽ പൊക്കുന്ന് (കെഇഎഫ്), മുജീബ് എ ആർ നഗർ, അബ്ദുൽ റഹ്മാൻ മളാഹിരി, അബ്ദുൽ ഖാദിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ബഷീർ എറണാകുളം മോഡറേറ്ററായിരുന്നു. ഷാഫി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ബഷീർ പറവൂർ സ്വാഗതവും മുഹമ്മദ് സഖാഫി ഉഗ്രപുരം നന്ദിയും പറഞ്ഞു.