"ആരേയും ഭയക്കേണ്ട, സമരവുമായി മുന്നോട്ടു പോകൂ..." തെരുവില്‍  പ്രതിഷേധിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളോട് മമത

കൊല്‍ക്കത്ത- പൗരത്വ നിയമഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരെ ശക്തമായ സമര രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആരേയും ഭയപ്പെടേണ്ടതില്ലെന്നും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരവുമായി മുന്നോട്ടൂ പോകൂവെന്നും വിദ്യാര്‍ത്ഥികളോട് മമത ആഹ്വാനം ചെയ്തു. കൊല്‍ക്കത്തയില്‍ വ്യാഴാഴ്ച മറ്റൊരു പ്രതിഷേധ റാലിക്കു കൂടി മമത നേതൃത്വം നല്‍കി. ആരേയും ഭയക്കരുത്. ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് ഞാന്‍ മുന്നറിയിപ്പു നല്‍കുകയാണ്- മമത പറഞ്ഞു. പുതിയ പൗരത്വ നിയമം പിന്‍വലിക്കുന്നതു വരെ സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടരുമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താന്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ബിജെപി വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണ്. ജാമിഅ മില്ലിയയിലേയും കാന്‍പൂര്‍ ഐഐടിയിലേയും മറ്റു യൂണിവേഴ്‌സിറ്റികളിലേയും പൗരത്വ പ്രക്ഷോഭരംഗത്തുള്ള വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യപ്പെടുന്നതായും അവര്‍ പ്രഖ്യാപിച്ചു. 

മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ പോലീസ് വെടിവച്ചു കൊന്ന രണ്ടു മുസ്ലിം യുവാക്കളുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പിന്‍വലിച്ച ബിജെപി മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നടപടിയേയും മമത വിമര്‍ശിച്ചു. 

Latest News