ഗുരുതരാവസ്ഥയില്‍ വഴിയില്‍ ഇറക്കിവിട്ട കുട്ടി മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട്- കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 12കാരനെ ഇതേ കാറില്‍ ആശുപത്രിയിലേക്കുള്ള കൊണ്ടു പോകവെ വഴിമധ്യേ ഇറക്കി വിടുകയും പിന്നീട് ഈ കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം പുത്തനത്താണി സ്വദേശി പിലാക്കല്‍ അബ്ദുല്‍ നാസര്‍ (34) ആണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ചിറ്റൂരില്‍ വ്യാഴാഴ്ചയാണ് 12 വയസ്സുകാരന്‍ സുജിത്തിനെ കാറിടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സുജിത്തിനെ ഇതേ കാറില്‍ തന്നെ അയല്‍വാസിയെ കൂട്ടി ആശുപത്രിയിലേക്കു കൊണ്ടു പോകവെയാണ് ടയര്‍ പഞ്ചറായെന്നു പറഞ്ഞ് സുജിത്തിനെയും കൂടെ ഉണ്ടായിരുന്ന അയല്‍ക്കാരനേയും വഴിയില്‍ ഇറക്കി വിട്ടത്. ഇവര്‍ പിന്നീട് മറ്റൊരു വാഹനം വിളിച്ച് സ്വാകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിച്ചിരുന്നു. ടയര്‍ പഞ്ചറായെന്ന പച്ചക്കള്ളം പറഞ്ഞാണ് നാസര്‍ അടക്കം കാറിലുണ്ടായിരുന്ന നാലംഘ സംഘം പരിക്കേറ്റ കുട്ടിയെ ഇറക്കിവിട്ടത്. പോലീസ് നരഹത്യക്ക് കേസെടുത്തു. ചികിത്സാ സഹായം നല്‍കിയില്ല, അപകട വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തിനു ശേഷം പാലക്കാട് തന്നെ ഉണ്ടായിരുന്നു നാസറിനെ പോലീസ് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. 

അപ്പുപിള്ളയൂര്‍ ഗവ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍്ത്ഥിയാണ് മരിച്ച സുജിത്ത്. പാറ-പൊള്ളാച്ചി റോഡില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 

Latest News