വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനെതിരായ ഇംപീച്‌മെന്റ് പ്രമേയം ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി ഭൂരിപക്ഷ വോട്ടോടെ അംഗീകരിച്ചു. ദേശീയ താല്‍പര്യത്തിനു വിരുദ്ധമായി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണത്തെ അനുകൂലിച്ച് 23 അംഗങ്ങള്‍ വോട്ടു ചെയ്തു. 41 അംഗ കമ്മിറ്റിയില്‍ 17 പേരാണ് ട്രംപിനെ അനുകൂലിച്ചത്. ഇനി ഇംപീച്‌മെന്റ് പ്രമേയം 435 അംഗ ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. 233 അംഗങ്ങളുള്ള പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് ഈ സഭയില്‍ ഭൂരിപക്ഷം. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 197 സീറ്റാണുള്ളത്. ജനപ്രതിനിധി സഭയിലും ട്രംപിനെതിരായ ഇംപീച്‌മെന്റ് പ്രമേയം പാസാകുമെന്ന് ഉറപ്പാണ്.
്അടുത്ത ഘട്ടം ഇംപീച്‌മെന്റ് പ്രമേയം സെനറ്റില്‍ അവതരിപ്പിക്കലാണ്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ ട്രംപിനെ പുറത്താക്കുക എന്ന കടമ്പ കടക്കാനാവില്ല. 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ അഞ്ചു തവണ വിചാരണ ചെയ്യും. ഈ വിചാരണകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ട്രംപിനെതിരായ കുറ്റം അംഗീകരിച്ചാല്‍ മാത്രമെ ശിക്ഷ വിധിക്കാനാകൂ.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായി മത്സരിക്കാനിടയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനോട് രഹസ്യമായി ആവശ്യപ്പെട്ടു എന്നാണ് ഇംപീച്‌മെന്റ് നടപടിക്ക് ആധാരമായ കുറ്റം. ജൂലൈ 25നാണ് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വോലൊദ്മീര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ചത്. ഈ ശബ്ദ രേഖ പുറത്തു വന്നതാണ് വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയത്.