Sorry, you need to enable JavaScript to visit this website.

റോഡിലെ കുഴി ചതിച്ചു; യുവാവിന് ദാരുണാന്ത്യം

കൊച്ചി- കൊച്ചിയില്‍ റോഡിലെ കുഴി വീണ്ടും ജീവനെടുത്തു. കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ യുവാവ് പിന്നാലെയെത്തിയ ലോറി കയറി മരിച്ചു. വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാല്‍ (23) നാണ് ദാരുണാന്ത്യം സംഭവിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം റോഡിലെ കുഴിയാണ് യദുലാലിന്റെ ജീവനെടുത്തത്. എട്ടു മാസത്തോളമായി ഈ കുഴി ഇവിടെ ഉണ്ടായിട്ട്. എന്നാല്‍ നാളിതുവരെ ഇത് നികത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. കുഴിയുടെ പേരില്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും പരസ്പരം പഴി ചാരുന്നതല്ലാതെ നടപടിയുണ്ടായില്ല. ആദ്യം ചെറിയ രീതിയിലായിരുന്ന കുഴി പിന്നീട് വലുതായി. ഇതോടെ തിരക്കേറിയ ഈ വഴിയിലൂടെയുള്ള ഇരുചക്ര വാഹന യാത്രക്കാരുടെ യാത്ര ദുരിതത്തിലായി. കുഴിയില്‍ വീണ് അപകടം പതിവായതോടെ ആരോ അശാസ്ത്രീയമായ രീതിയില്‍ തകര ഷീറ്റിന്റെ ബോര്‍ഡ് വെച്ച് കുഴി മറച്ചു.
കഴിഞ്ഞ ആഴ്ചയും ഇതേ കുഴിയില്‍ ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഉപയോഗിച്ച് കുഴി മറച്ചതെന്നുമാണ് പറയുന്നത്. രാവിലെ 7.30 ഓടെ ബൈക്കില്‍ ഇതുവഴി വന്ന യദുലാല്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് മാറ്റുന്നതിനിടയില്‍ ബോര്‍ഡില്‍ തട്ടി റോഡിലേക്ക് വീഴുകയും പിന്നാലെയെത്തിയ ലോറി യദുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമയിരുന്നുവെന്നാണ് പറയുന്നത്.
കുഴിയടക്കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് റിട്ട. ജസറ്റിസ് കെമാല്‍ പാഷ പറഞ്ഞു. ഇതിനിടയില്‍ റോഡിലെ കുഴിയടക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് വൈകുന്നരേത്തോടെ യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി എത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

 

 

Latest News