പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ്

കോട്ടയം- മാനസികാസ്വാസ്ഥ്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് വീട്ടില്‍ ബാലകൃഷ്ണനെ (53) യാണ് അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും.


2012 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനസിക വൈകല്യമുള്ള പെണ്‍കുട്ടി പള്ളിയിലേയ്ക്കു പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയില്‍ എത്തിയ ബാലകൃഷ്ണന്‍ കുട്ടിയെ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇതിനു ശേഷം വീട്ടില്‍ പോയ കുട്ടി ഈ കാര്യങ്ങളൊന്നും ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സ്‌കൂളില്‍ എത്തിയ കുട്ടി, തിരികെ വീട്ടിലേയ്ക്കു പോരാന്‍ ഓട്ടോറിക്ഷയില്‍ കയറാതെ വരികയും, അസ്വാഭാവികമായ രീതിയില്‍ ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകര്‍ വിവരം ചോദിച്ചതോടെയാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.


പോക്‌സോ 2012 ല്‍ നിലവില്‍ വന്നിരുന്നില്ല. ആയതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 വകുപ്പ് അനുസരിച്ച് ബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ 17 സാക്ഷികളെ വിസ്തരിച്ചു. 15 പ്രമാണങ്ങളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി.

 

Latest News