Sorry, you need to enable JavaScript to visit this website.

നടി പാര്‍വതി തിരുവോത്തിനെ അപമാനിച്ച യുവാവ് പിടിയിലായി

തിരുവനന്തപുരം- നടി പാര്‍വതി തിരുവോത്തിനെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ച യുവാവ് പിടിയിലായി. പാലക്കാട് നെ•ാറ പേഴുംപാറ കോയിപാടന്‍ വീട്ടില്‍ കിഷോര്‍ (37)ആണ് തിരുവനന്തപുരത്ത് പിടിയിലായത്. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. വി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്തരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന പരിസരത്തുവെച്ച് ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട്‌സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നടി നല്‍കിയ പരാതി എലത്തൂര്‍ പോലീസിന് കൈമാറിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സഹോദരനും പിതാവിനും ഇയാള്‍ മെസഞ്ചര്‍വഴി തന്നെക്കുറിച്ച് മോശമായ വിവരങ്ങള്‍ കൈമാറിയെന്നും ഫെയ്‌സ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് നടി പാര്‍വതിയുടെ പരാതി.
പാര്‍വതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും കിഷോര്‍ മോശമായി സംസാരിച്ചിട്ടുണ്ട്. പാര്‍വ്വതിയുടെ സഹോദരനെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴിയാണ് യുവാവ് ബന്ധപ്പെട്ടത്. പാര്‍വതിയെക്കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോള്‍ പാര്‍വതി അമേരിക്കയിലാണെന്ന് സഹോദരന്‍ മറുപടി നല്‍കി. എന്നാല്‍ പാര്‍വതി അമേരിക്കയില്‍ അല്ലെന്നും കൊച്ചിയില്‍ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്‌നത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു. 'എങ്ങനെയെങ്കിലും പാര്‍വതിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകള്‍ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാര്‍വതിയെ പരിചയമുണ്ട്' വോയ്‌സ് മെസേജില്‍ യുവാവ് പറഞ്ഞു. ഒടുവില്‍ പാര്‍വതിയുമായി താന്‍ പ്രണയത്തിലാണെന്നുപോലും ഇയാള്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമം 354 ഡി വകുപ്പുപ്രകാരമാണ് ഇയാളുടെ പേരിലുള്ള കേസ്. സിനിമാ സംവിധായകനാണെന്നും വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റാണെന്നും നുണപറഞ്ഞ് പോലീസിനെ കബളിപ്പിക്കുകയും ആളുകളെ പറ്റിക്കുകയും ചെയ്തതിന് കൊടുങ്ങല്ലൂര്‍ പോലീസെടുത്ത കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. റിമാന്‍ഡ് കാലാവധിക്കുശേഷവും ഇയാളുടെ പേരില്‍ സമാന പരാതികള്‍ വിവിധ സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അഭിഭാഷകനാണെന്നും സിനിമാസംവിധായകനാണെന്നും സൂചിപ്പിച്ചുള്ള ഫെയ്‌സ് ബുക്ക് പ്രൊഫൈലാണ് ഇയാള്‍ക്കുള്ളത്.

Latest News