ബാലുഖാലി (ബംഗ്ലാദേശ്) - എതിർപ്പുകൾ കണക്കിലെടുക്കാതെ രോഹിംഗ്യൻ അഭയാർഥി ക്യാമ്പിന് ചുറ്റുവേലി കെട്ടാനുള്ള നീക്കവുമായി ബംഗ്ലാദേശ് സർക്കാർ. കോക്‌സ്ബസാർ ജില്ലയിലെ ബാലുഖാലിയിലുള്ള അതിവിശാലമായ ക്യാമ്പിനു ചുറ്റുമാണ് വേലി കെട്ടുന്നത്. കോൺക്രീറ്റ് തൂണുകളും, മുള്ളുകമ്പികളും ഉപയോഗിച്ചുള്ള വേലി കെട്ടുന്നത് ബംഗ്ലാദേശ് സൈനികർ തന്നെയാണ്.
റോഹിംഗ്യൻ അഭയാർഥികളുടെ അഭ്യർഥനയും, മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പും വകവെക്കാതെയാണ് ബംഗ്ലാ സർക്കാറിന്റെ നീക്കം. അഭയാർഥികളെ വേലികെട്ടി തിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
വേലി നിർമാണം ആരംഭിച്ചുകഴിഞ്ഞതായി ബംഗ്ലാദേശ് അഭയാർഥി കമ്മീഷണർ മഹ്ബൂബ് ആലം താലൂക്ദർ അറിയിച്ചു. പത്ത് ലക്ഷത്തോളം അഭയാർഥികളാണ് ബാഖുബാലിയിലെ ക്യാമ്പിലുള്ളത്. ഇതിൽ ഏഴര ലക്ഷത്തോളം പേർ 2017 ലെ മ്യാൻമാർ സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് ഓടിപ്പോന്നവരാണ്.