കൊച്ചി- കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പ്രേം കുമാറും സുഹൃത്ത് സുനിതയും പോലീസ് പിടിയിൽ. തൃപ്പൂണിത്തുറ ഉദയംപേരൂർ ആമേട അമ്പലത്തിന് സമീപം വിദ്യയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്തംബർ ഇരുപതിനാണ് സംഭവം. ഭർത്താവ് പ്രേം കുമാറും കാമുകിയും ചേർന്ന് ഇവരെ തിരുവനന്തപുരം പോയാട് സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകി മയക്കി 21ന് പുലർച്ചെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തിരുന്നൽവേലിയിൽ എത്തിച്ച മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. വിദ്യയുടെ ഫോൺ ഉപേക്ഷിച്ചതിന് ശേഷമാണ് ഇവരെ കൊലപ്പെടുത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്രണ്ടാണ് കൂട്ടുപ്രതി സുനിത.
പ്രേം കുമാറും വിദ്യയും കഴിഞ്ഞ മാർച്ച് മുതലാണ് തൃപ്പൂണിത്തുറയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. ഇവരുടെ മകൾ ഗോവയിൽ പഠിക്കുന്നുണ്ട്. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ പ്രേം കുമാർ വിദ്യ ഗോവയിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. സ്‌കൂളിൽ ഒന്നിച്ച് പഠിച്ചിരുന്ന പ്രേംകുമാറും വിദ്യയും ഈയിടെയാണ് സ്‌കൂൾ റീ യൂണിയനിൽ ഒന്നിച്ച് കണ്ടത്. ഇതോടെ ഇരുവരും ഇഷ്ടത്തിലായി. സുനിതയുമായുള്ള ബന്ധത്തെ ചൊല്ലി പ്രേം കുമാറും വിദ്യയും നിരന്തരം കലഹത്തിലായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് വിദ്യയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയും ആയുർവേദ ചികിത്സക്ക് എന്ന പേരിൽ വിദ്യയെ തിരുവനന്തപുരത്തേക്ക് എത്തിച്ച് കൊല നടത്തുകയുമായിരുന്നു.