Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കനത്ത മഴ, താഴ്‌വരകളില്‍ വെള്ളം നിറഞ്ഞു

മസ്‌കത്ത്- ഒമാനില്‍ അതിശക്തമായ മഴ. വാദികള്‍ നിറഞ്ഞൊഴുകി. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വാദിയില്‍പെട്ട വാഹനങ്ങളെ അധികൃതരും സ്വദേശികളും ചേര്‍ന്ന് കരക്കടുപ്പിച്ചു. പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
ദാഖിലിയ ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്നു നഗരസഭാ, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി.  റൂവി, സീബ്, മത്ര, വാദി അല്‍ കബീര്‍, ബഹ്ല, മസല, ഇസ്‌ക, വാദി സിമ, വാദി മസ്ദൂദ്, നിസ്വ, ഹര്‍മ, വാദി ശമാ, ഇബ്രി തുടങ്ങിയ സ്ഥലങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി.
റോഡുകളിലേക്കും വെള്ളമുയര്‍ന്നതോടെ വിവിധ സ്ഥലങ്ങളില്‍ ഗതാഗത തടസവും അനുഭവപ്പെട്ടു. റോയല്‍ ഒമാന്‍ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് ലഭിച്ചത്. റുസ്താഖ്, യാങ്കൂല്‍, ഇബ്രി, നിസ്വ, ഇസ്‌കി, ഹംറ, വാദി അല്‍ ജിസി തുടങ്ങിയ സ്ഥലങ്ങളില്‍ മഴ തുടരുകയാണ്. മഴയിലുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതരും നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് ശേഷം രാജ്യത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ചൂട് കുറഞ്ഞതിനാല്‍ മധ്യാഹ്ന വിശ്രമം അനുവദിക്കുന്നത് ഈ മാസം ഒന്ന് മുതല്‍ അവസാനിപ്പിച്ചിട്ടുണ്ട്.

 

Latest News