ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചന്ദ്രിക പത്രത്തിന്റെ വാദങ്ങള്‍ തള്ളി

കൊച്ചി- മുന്‍ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചന്ദ്രിക ദിനപത്രത്തെ കക്ഷി ചേര്‍ക്കാനാവില്ലന്ന് ഹൈക്കോടതി .കക്ഷി ചേര്‍ക്കണമെന്ന പത്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. പത്ര പ്രചാരണത്തിന്റെ ഭാഗമായി സമാഹരിച്ച പണമാണ് 10 കോടിയെന്നും ഈ പണമാണ് പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നുമുള്ള ചന്ദ്രിക അഭിഭാഷകന്റെ വാദം കോടതി തള്ളി.
പത്രത്തിന്റെ അക്കൗണ്ടില്‍ ദുരുപയോഗം നടന്നെന്നും അക്കൗണ്ടിലേക്ക് ഒരാള്‍ പണം നിക്ഷേപിക്കുകയാണ് ചെയ്തതിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ലഭിച്ച പണമാണങ്കില്‍, അത് ഒരാള്‍ക്ക് മാത്രമായി എങ്ങനെ നിക്ഷേപിക്കാനാവുമെന്ന് കോടതി ആരാഞു. സ്ഥാപനത്തിന്റെ അന്തസ്സിന്റെ വിഷയമാണന്ന ചന്ദ്രികയുടെ വാദവും കോടതി കണക്കിലെടുത്തില്ല.  അക്കൗണ്ടില്‍ കണക്കില്‍ പെടാത്ത പണം നിക്ഷേപിച്ചെനാണ് പരാതിയെന്ന് കോടതി ചൂണ്ടിക്കാട്ടി . ഇബ്രാഹിം കുഞ്ഞ് ഇതുവരെ കേസില്‍ പ്രതിയല്ലന്നും സര്‍ക്കാര്‍ പ്രതിയാക്കിയാല്‍ ഉടന്‍ കേസെടുക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കന്നതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണന്ന് വിജിലന്‍സ് ആവര്‍ത്തിച്ചു
നോട്ട്‌നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞ് ഗവേണിംഗ് ബോഡി ചെയര്‍മാനായ ചന്ദ്രികയുടെ അക്കൗണ്ടിലിട്ട് കണക്കില്‍പ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് ലഭിച്ച അഴിമതിപ്പണമാണന്നും അന്വഷണം വേണമെന്നും ആവശ്യപ്പെട്ട് കമശ്ശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

 

 

Latest News