Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അരാജകത്വം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സിസ്റ്റർ ലൂസിയുടെ ആത്മകഥ

കൊച്ചി- കന്യാസ്ത്രീ മഠങ്ങളിലെയും ആത്മീയ ഇടങ്ങളിലെയും ലൈംഗിക അരാജകത്വത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ ആത്മകഥ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരസ്യമായി സമരം ചെയ്തതിന് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്ന്യാസ സഭാനേതൃത്വം പുറത്താക്കിയ സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്റെ നാമത്തിൽ' എന്ന് പേരിട്ട ആത്മകഥ ഡി.സി ബുക്സാണ് പ്രസിദ്ധീരിക്കുന്നത്. അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗം സമകാലീന മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്.
പ്രസക്ത ഭാഗങ്ങൾ: 
കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തു വരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ ആത്മകഥയിൽ വെളിപ്പെടുത്തുന്നു. ലൗകിക ജീവിത തൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കൈയൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനികൾ ആവാൻ എത്തിയവരിൽ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാൻ കെൽപില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകൾക്ക് എത്രയോ തവണ ഞാൻ കാഴ്ചക്കാരി ആയിട്ടുണ്ട്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളിൽ നല്ലൊരു പങ്കിനും ക്രൈസ്തവ ചിന്താവിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികർക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങൾ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളിൽ നിരവധി പേർക്ക് ഇത്തരം ബന്ധങ്ങളുണ്ട്. സ്വകാര്യ നിമിഷങ്ങളിൽ അവരതിനെ പരിപോഷിപ്പിക്കുകയും ചെയ്യും. മണിക്കൂറുകളോളം ഫോണുകളിലൂടെ ഇവർ സല്ലപിക്കും. കന്യാസ്ത്രീകളുടെമേൽ അദൃശ്യമായ ആണധികാരം പുരോഹിതർ പുലർത്തുന്നതിന്റെ തെളിവുകൾ ഏറെയുണ്ട്. ഇവർ പതിവായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന കഥകൾ ഞാൻ കേട്ടിട്ടുണ്ട്.
കലാശാലാ അധ്യാപകനായ ഒരു പുരോഹിതൻ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തിൽ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേൾക്കാൻ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകൾ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തിൽ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാൻ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികൾക്കും പരിശീലനം നൽകിയ പുരോഹിതൻ അധ്യാപക വൃത്തിയിൽനിന്നു വിരമിക്കുന്നതു വരെ ഇതു തുടർന്നു. എന്റെ സുഹൃത്തിന്റെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മകൾ പാഠഭാഗത്തിലെ സംശയങ്ങൾ ദൂരീകരിക്കാൻ എന്നെ സമീപിച്ചു. ഈ വിഷയത്തിൽ വൈദഗ്ധ്യമുള്ള ഒരു വൈദികനെ ഞാൻ ചൂണ്ടിക്കാണിച്ചു. എന്നോടൊപ്പം സുഹൃത്തും മകളും ചേർന്നാണ് അദ്ദേഹത്തിന്റെ അടുത്തു പോയത്. ദേവാലയ സംബന്ധമായ തിരക്കിന്റെ ഭാഗമായി ഞാൻ നേരത്തെ അവിടെനിന്നും തിരിച്ചു. അവരുടെ ആവശ്യം നിറവേറ്റി വീട്ടിലെത്തിയ അവർ എന്നെ വിളിച്ചു നന്ദി അറിയിച്ചു.
അടുത്ത ദിവസം പുരോഹിതൻ പെൺകുട്ടിയെ ഫോണിൽ വിളിച്ചു. എടീ, നിനക്കു സുഖമാണോ. അവൾ നിഷ്‌കളങ്കയായി അതേ എന്നു മറുപടി നൽകി. മറുതലക്കൽ പുരോഹിതൻ കാമപരവശനായി സംഭാഷണം തുടർന്നു. നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം. അശ്ലീലം നിറഞ്ഞ അയാളുടെ വാക്കുകൾക്കു മുന്നിൽ ആ പെൺകുട്ടി പകച്ചുപോയി. അമ്മേയെന്ന് അലറിക്കരഞ്ഞ് അവൾ ഫോൺ അമ്മയ്ക്കു കൈമാറി. ഈ സംഭവം കുടുംബത്തെ ആകെ ഉലച്ചു. അവരെന്നോട് പരാതിപ്പെട്ടു. ദിവസങ്ങൾ നീണ്ട അനുരഞ്ജനത്തിന് ഒടുവിലാണ് അവർ ശാന്തരായത്. അയാളെ നേരിൽ വിളിച്ചു കുടുംബത്തിന്റെ പ്രതിഷേധം അറിയിച്ചു. പുരോഹിതന്റെ മാപ്പോടെയാണ് പ്രശ്‌നം അവസാനിച്ചത്. ദേവാലയ പരിസരത്തെ സങ്കീർത്തിയിൽ വെച്ച് പുരോഹിതനാൽ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവർ എന്നോടൊപ്പം സന്ന്യാസ വൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തിൽ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവർ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണ ചരിതം മാത്രമായി ഇത് അവശേഷിക്കുന്നു.
ഒരിക്കൽ ഒരു ചെറുപ്പക്കാരൻ അവന്റെ ആന്റിയായ കന്യാസ്ത്രീയും പുരോഹിതനുമായുള്ള തുടർച്ചയായ ബന്ധത്തെക്കുറിച്ച് രോഷത്തോടെ എന്നോട് പ്രതികരിച്ചു. അവിവാഹിതനായ എന്നെ നേർവഴി നടക്കാൻ സ്ഥിരമായി ഉപദേശം തരുന്നയാളാണ് ഈ വൈദികനെന്ന് അയാൾ പറഞ്ഞു. മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ആത്മീയ ശുശ്രൂഷാ വേളകളിലും കാമവെറിയോടെയാണ് തന്റെ മുന്നിൽ കുമ്പസരിക്കുന്ന കന്യാസ്ത്രീകളെ പുരോഹിതന്മാരിൽ ചിലർ സമീപിക്കുക.
ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്കു പള്ളിമേടയിൽനിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്തു എന്നു പറഞ്ഞാൽ പോലും ചെവികൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽ നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘർഷം ലഘൂകരിക്കുന്നതിനായുള്ള മനഃപരിചരണം കന്യാസ്ത്രീകളിൽ പലർക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗൺസലിങ് വിദഗ്ധർ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ട്. ഒരു മുതിർന്ന കന്യാസ്ത്രീയോടൊപ്പം പള്ളിമേടയിലെത്തിയ കൊച്ചു സഹോദരിക്കു സഹിക്കേണ്ടിവന്നത് അസാധാരണ അനുഭോഗമാണ്. ഒറ്റക്കു നിന്ന ഈ പെൺകുട്ടിയെ പുരോഹിതൻ പൊക്കിയെടുത്ത് മടിയിൽ കിടത്തി മണിക്കൂറുകളോളം സ്പർശനസുഖം അനുഭവിച്ചു. കാമം നിറഞ്ഞ അനുഭവത്തിലേക്കാണ് ഇത് തന്നെ നയിച്ചതെന്ന് ഈ പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.
സെമിനാരിയിൽനിന്നു സ്വവർഗരതിക്കു വിധേയനായി മാനസികമായി തകർന്ന സഹോദരന്റെ കഥയും അനുകമ്പാർഹമാണ്. ഒരു വർഷത്തോളം നിരന്തരമായി അദ്ദേഹത്തിന് ഈ ലൈംഗിക വൈകൃതം സഹിക്കേണ്ടിവന്നു. മാനസിക രോഗിയായി വീട്ടിലെത്തിയ അദ്ദേഹം സന്ന്യാസം ഉപേക്ഷിക്കുകയാണ് ചെയ്തത്. മറ്റൊരു വൈദിക വിദ്യാർഥിയും സമാന പരാതി എന്റെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സെമിനാരിയിലെ അധികാരികളിലൊരാളായ വൈദികൻ ഈ കുട്ടിയെ സ്വന്തം മുറിയിൽ സ്വവർഗരതിക്കു പ്രേരിപ്പിച്ചു. വിസമ്മതിച്ച ആ സഹോദരനെ ബലം പ്രയോഗിച്ചു കട്ടിലിൽ കെട്ടിയിട്ട് ലൈംഗികത രുചിച്ചു. ഈ അതിക്രമം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ഭയത്തിൽ ഈ ചെറുപ്പക്കാരൻ മറ്റൊരു ആശ്രമം തേടി പുറത്തു പോകുകയായിരുന്നു. കേരളത്തിലെ സീറോ മലബാർ സഭയോടൊപ്പം മറ്റു സന്ന്യാസ പുരോഹിത സഭകളും ലൈംഗിക അരാജകത്വ കേന്ദ്രങ്ങളാണ് - സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടുന്നു

Latest News