കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പക്ഷി ശല്യം വര്‍ധിച്ചു; അറവുശാലകള്‍ക്ക് നിയന്ത്രണം

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ പക്ഷികളും മൃഗങ്ങളും ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ അറവ് ശാലക്കും മാലിന്യം തളളുന്നതിനും നിയന്ത്രണം. കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സ് പ്രകാരം കേസെടുക്കുമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. വ്യോമഗതാഗത സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അഥോറിറ്റി പ്രദേശവാസികള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കി.
മണിക്കൂറില്‍ 900 കി.മീ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വിമാനത്തില്‍ ഒരു കിലോ തൂക്കമുളള പക്ഷിയിടിക്കുമ്പോള്‍ ഘടനാപരമായ കേടുപാടുകളാണുണ്ടാകുന്നത്. പക്ഷിയുടെ ഭാഗം വിമാന എന്‍ജിനില്‍ കുടുങ്ങി വിമാന എന്‍ജിന്‍ പ്രവര്‍ത്തന രഹിതമാവുകയും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യും. കരിപ്പൂരില്‍ പക്ഷിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അഥോറിറ്റി ഇവയെ തുരത്താന്‍ നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
റണ്‍വേക്ക് സമീപത്തായി ജീര്‍ണിച്ച അവശിഷ്ടങ്ങള്‍, വീട്ടു മാലിന്യങ്ങള്‍, അറവു മാലിന്യങ്ങള്‍ എന്നിവ തളളുന്നത് മൂലം റണ്‍വേക്ക് ചുറ്റും പക്ഷികളു#െടയും മൃഗങ്ങളുടെയും സൈ്വരവിഹാരമാണ്. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും റണ്‍വേയില്‍ മൃഗങ്ങള്‍ കയറുന്നത് വഴി വലിയ അപകടങ്ങളാണുണ്ടാവുക. നേരത്തെ പനവെരുക്, കുറുക്കന്‍, വിവിധ പക്ഷികള്‍ തുടങ്ങിയവ ഇടിച്ച് അപകടങ്ങളുണ്ടായിട്ടുണ്ട്. ഇത് കൂടി മുന്‍നിര്‍ത്തിയാണ് അഥോറിറ്റി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ നല്‍കിയത്. റണ്‍വേയില്‍ മൃഗങ്ങളും മനുഷ്യരും കയറുന്നതും നിരീക്ഷിച്ചുവരികയാണ്.

 

Latest News