തമിഴ്‌നാട്ടുകാരനായ പുതിയ സി.ജി വരുന്നത് ജനീവയിൽനിന്ന്
നൂർ റഹ്മാൻ ശൈഖ് ദൽഹിയിലേക്ക് മടങ്ങുന്നു
ജിദ്ദ- പുതിയ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിലേക്ക് തമിഴ്‌നാട്ടുകാരനായ ഡോ.സദ്‌റെ ആലം. ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ ഇന്ത്യൻ പെർമനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് റാങ്കോടെ മെഡിക്കൽ ബിരുദമെടുത്ത ശേഷം ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയ ഡോ.സദ്‌റെ ആലം. ഇദ്ദേഹം ഡിസംബർ ആദ്യം ചുമതലയേൽക്കും.
നിലവിലുള്ള കോൺസൽ ജനറൽ മണിപ്പൂർ സ്വദേശി നൂർ റഹ്മാൻ ശൈഖ്് ദൽഹി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ തിരികെ പ്രവേശിക്കും. ജിദ്ദയിലെ ഔദ്യോഗിക കാലാവധി അവസാനിച്ച അദ്ദേഹത്തിന് കഴിഞ്ഞ വർഷത്തെ ഹജ് പ്രവർത്തനങ്ങളുടെ നേതൃത്വം കൂടി വഹിക്കുന്നതിനു വേണ്ടി സമയം നീട്ടിക്കൊടുത്തതായിരുന്നു. നേരത്തെ ജിദ്ദയിൽ ഇന്ത്യൻ ഹജ് കോൺസലായി പ്രവർത്തിച്ചതിന്റെ സേവന പാരമ്പര്യം കൂടി നൂർ റഹ്മാനുണ്ടായിരുന്നു. 2016 ജൂണിലാണ് അദ്ദേഹം ജിദ്ദയിൽ സി.ജിയായി ചാർജെടുത്തത്. ബി.എസ് മുബാറക്കിനു ശേഷം ജിദ്ദയിൽ ചാർജെടുക്കുന്ന രണ്ടാമത്തെ തമിഴ്‌നാട്ടുകാരനായ സി.ജിയാണ് ഡോ.സദ്‌റെ ആലം. 2009 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറാണ് ഇദ്ദേഹം.
അതിനിടെ, ജിദ്ദയിൽ പുതിയ കൊമേഴ്‌സ്യൽ, ഇൻഫർമേഷൻ ആന്റ് പ്രസ് കോൺസലായി നിയമിതയായ കോഴിക്കോട് സ്വദേശി ഹംനാ മറിയവും ഡിസംബർ ആദ്യം ചാർജെടുക്കുമെന്നറിയുന്നു. കോൺസൽ മോയിൻ അഖ്തർ ദൽഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് 2017 കേഡറിലെ ഐ.എഫ്.എസുകാരിയും ഇപ്പോൾ പാരീസ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥയുമായ ഹംനയെ വിദേശകാര്യ മന്ത്രാലയം പുതിയ ചുമതലയേൽപിച്ചത്. ഹംന പാരീസിലെ സേവനം അവസാനിപ്പിച്ച് അവധിയിലാണ്. കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദ്ഗധൻ ഡോ. ടി.പി.അഷ്‌റഫിന്റേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിയോളജിസ്റ്റ് ഡോ. പി.വി.ജൗഹറയുടേയും മകളാണ് ഹംന.