കുളംകലക്കി മീൻ പിടിക്കാൻ  സംഘ്പരിവാർ നീക്കം -എസ്.ഡി.പി.ഐ

കോഴിക്കോട് - കുളം കലക്കി മീൻ പിടിക്കാനുള്ള ബി.ജെ.പി യുടെ ഗൂഢതന്ത്രമാണ് തലസ്ഥാന നഗരിയിലെ സംഘർഷങ്ങൾക്ക് അടിസ്ഥാന കാരണമെന്നും ക്രമസമാധാന നില തകർന്നുവെന്ന് വരുത്തി തീർത്ത് കേരളത്തിൽ രാഷ്ട്രപതി ഭരണം കൊണ്ട് വരാനുള്ള നീക്കത്തെ സഹായിക്കുന്ന പ്രതികരണമാണ് യു.ഡി.എഫ് നേതാക്കളിൽ നിന്നുണ്ടാകുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. 
എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതാണ്. എന്നാൽ കൊടിഞ്ഞി ഫൈസലും കാസർകോട് റിയാസ് മൗലവിയും അകാരണമായി ആർ.എസ്.എസ് കൊലക്കത്തിക്കിരയായപ്പോഴുണ്ടാകാത്ത ജാഗ്രതയും പ്രതിഷേധവുമാണ് രമേശ് ചെന്നിത്തലയും എം.എം ഹസനും ഇപ്പോൾ പ്രകടിപ്പിക്കുന്നത്. 
ഒരു ആർ.എസ്.എസ് കാര്യവാഹക് കൊല്ലപ്പെട്ടതിനെതിരെ യു.ഡി.എഫ് കേന്ദ്ര സർക്കാർ പ്രതിനിധിയായ ഗവർണറുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നത് ബി.ജെ.പിയുടെ വക്കാലത്തേറ്റെടുക്കുന്നതിന് തുല്യമാണ്. 
ഗുരുതരമായ സാമ്പത്തികാരോപണങ്ങളെ തുടർന്ന് മുഖം നഷ്ടപ്പെട്ട ബി.ജെ.പി നേതാക്കളെ രക്ഷിക്കാനുള്ള ഗൂഢപദ്ധതിയുടെ ഫലമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങളുടലെടുക്കുന്നത്. ഇത് തിരിച്ചറിയാതെ പോകരുതെന്നും അക്രമത്തിലൂടെയും പ്രവർത്തകരെ കുരുതി കൊടുത്തും അധികാരത്തിലേക്ക് വഴി തുറക്കുകയെന്ന ബി.ജെ.പിയുടെ തന്ത്രത്തെ കേരള ജനത പരാജയപ്പെടുത്തണമെന്നും അബ്ദുൽ മജീദ് ഫൈസി അഭ്യർത്ഥിച്ചു.

 

Latest News