റിയാദ് - അടുത്ത ഗൾഫ് ഉച്ചകോടിക്ക് അബുദാബിക്കു പകരം റിയാദ് ആതിഥ്യമരുളുമെന്ന് റിപ്പോർട്ട്. മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടി അബുദാബിയിൽ ചേരാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സൗദിയിൽ ഉച്ചകോടി ചേരാൻ യു.എ.ഇ ആവശ്യപ്പെടുകയായിരുന്നെന്ന് ഗൾഫ് സഹകരണ കൗൺസിൽ ജനറൽ സെക്രട്ടറിയേറ്റ് വൃത്തങ്ങൾ പറഞ്ഞു. ഇതിനുള്ള കാരണങ്ങൾ ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയില്ല.
ഉച്ചകോടി അടുത്ത മാസമാണ്. ഉച്ചകോടിയുടെ തീയതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടൻ തീരുമാനിക്കും. മുപ്പത്തിയെട്ടാമത് ഗൾഫ് ഉച്ചകോടി കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് റിയാദിലാണ് നടന്നത്. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കേണ്ടത് ഒമാനായിരുന്നു.
ഒമാൻ അപേക്ഷിച്ചതനുസരിച്ച് സൗദി അറേബ്യ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുകയായിരുന്നു. അതേസമയം, അടുത്ത ഉച്ചകോടി റിയാദിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് സൗദിയോ യു.എ.ഇയോ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.