Sorry, you need to enable JavaScript to visit this website.

സൈക്കിള്‍ ഷോപ്പില്‍ രണ്ടു രൂപയെ ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു

കാക്കിനാഡ- ആന്ധ്രാപ്രദേശില്‍ രണ്ടു രൂപക്ക് വേണ്ടിയുള്ള തര്‍ക്കം യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചു.  ഈസ്റ്റ് ഗോദാവരിയിലാണ് സംഭവം. കാക്കിനാഡ റൂറല്‍ ബ്ലോക്കിനു കീഴില്‍വരുന്ന വലസപകല ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു കൊലപാതകം. രേവു സൂര്യ സുവര്‍ണരാജു (24)എന്ന നിര്‍മാണ തൊഴിലാളിയെ അപ്പറാവു (54) എന്നയാളാണ് കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ട് സുവര്‍ണരാജു സൈക്കിളിന്റെ ടയറില്‍ കാറ്റു നിറയ്ക്കാനായാണ് സമീപത്തുള്ള പിള്ളി സാമ്പമൂര്‍ത്തിയുടെ കടയിലെത്തിയത്. സൈക്കിളില്‍ കാറ്റുനിറച്ചതിന് മൂര്‍ത്തി രണ്ട് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ രാജു തന്റെ കൈവശം പണമില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ മൂര്‍ത്തിയുടെ സുഹൃത്ത് അപ്പറാവു ഇരുമ്പ് ദണ്ഡുമായെത്തി യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.
രാജുവിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍പ്പോയ മൂര്‍ത്തിക്കും അപ്പറാവുവിനും വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. മൂന്ന് പേരും ഒരേ ഗ്രാമവാസികളാണെന്ന് കാക്കിനാഡ റൂറല്‍ സി.ഐ ഗോവിന്ദ രാജ പറഞ്ഞു.

 

Latest News