Sorry, you need to enable JavaScript to visit this website.

അതിസമ്പന്നരുടെ ആസ്തികളില്‍ നേരിയ ഇടിവ്

സൂറിച്ച്- ലോകത്തെ അതിസമ്പന്നരുടെ വരുമാനത്തിലും ആസ്തിയിലും കഴിഞ്ഞ വര്‍ഷം നേരിയ ഇടിവുണ്ടായതായി യു.ബി.എസിന്റെയും പി.ഡബ്ല്യു.സിയുടെയും റിപ്പോര്‍ട്ട്. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും അസ്ഥിരത പ്രകടിപ്പിച്ച ഓഹരി വിപണികളുമാണ് 2015 ന് ശേഷം ആദ്യമായി ശതകോടീശ്വരന്മാരുടെ ആസ്തികളെ ബാധിച്ചത്.  
ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ സ്വത്ത് കഴിഞ്ഞ വര്‍ഷം 4.3 ശതമാനം ഇടിഞ്ഞ് 8.5 ട്രില്യണ്‍ ഡോളറിലെത്തി. ഹോങ്കോംഗ് ഉള്‍പ്പെടെയുള്ള ഗ്രേറ്റര്‍ ചൈനയിലും ഏഷ്യ-പസഫിക് മേഖലയിലുമാണ് കൂടുതല്‍ വ്യാപകമായ ഇടിവ്.
ഹോങ്കോങ്ങിലെ സ്വകാര്യ സമ്പത്ത് 2018 ല്‍ നാല് ശതമാനം കുറഞ്ഞ് 319.8 ബില്യണ്‍ ഡോളറിലെത്തി. ചൈനീസ് ഭരണത്തിലുള്ള നഗരത്തില്‍ മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധവും സാമ്പത്തിക മാന്ദ്യവും ഇനിയും ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ഹോങ്കോംഗില്‍നിന്ന് ചില വ്യവസായികള്‍ വ്യക്തിപരമായ ആസ്തി മാറ്റിത്തുടങ്ങിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പുറത്തേക്ക് കാര്യമായ ഒഴുക്കില്ലെന്നും പതിവായി തുടരുന്ന നിരീക്ഷണത്തില്‍ ചില കക്ഷികള്‍ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയാണെന്നും ഏഷ്യ-പസഫിക് വെല്‍ത്ത് മാനേജ്‌മെന്റ് ചുമതലയുള്ള യുബിഎസ് സഹമേധാവി ആമി ലോ പറഞ്ഞു. യു.എസ്-ചൈന വ്യാപാര പിരിമുറുക്കങ്ങളും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പല അതിസമ്പന്നരേയും ബാധിച്ചു.
ഓഹരി വിപണിയില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്ന് ചൈനയിലെ ഏറ്റവും സമ്പന്നരുടെ ആസ്തി 12.8 ശതമാനം ഇടിഞ്ഞു, പ്രാദേശിക കറന്‍സി ദുര്‍ബലമായതും വളര്‍ച്ചയിലുണ്ടായ മാന്ദ്യവും കാരണം ഡസന്‍ കണക്കിന് കോടീശ്വരന്മാര്‍ പട്ടികയില്‍നിന്ന് പുറത്തായി.
ഇടിവുണ്ടെങ്കിലും ചൈനയില്‍ ഓരോ രണ്ട് ദിവസം കൂടുമ്പോഴും ഒരു കോടീശ്വരന്‍ ഉണ്ടാകുന്നുണ്ടെന്ന് യു.ബി.എസ് വകുപ്പ് മേധാവികളിലൊരാളായ ജോസെഫ് സ്റ്റാഡ്‌ലര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലൊഴികെ ലോകത്ത് എല്ലായിടത്തും ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞുവെന്നും അമേരിക്കയില്‍  സാങ്കേതിക മേഖലയിലെ സംരംഭകര്‍ മുന്നേറുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.
2018 അവസാനത്തില്‍  749 ശതകോടീശ്വരന്മാരാണ് അമേരിക്കയിലുള്ളത്.

 

Latest News