Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ഹജ് എംബാർക്കേഷൻ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി

എം.ഡി.എഫ് പ്രസിഡന്റ് കെ.എം ബഷീർ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്്‌വിക്ക് നിവേദനം സമർപ്പിക്കുന്നു.

കോഴിക്കോട്- കേരളത്തിൽ കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിനും ഹജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഹജ് വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചതായി മലബാർ ഡവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീർ അറിയിച്ചു. കണ്ണൂരിന് ഹജ് എംബാർക്കേഷൻ പോയിന്റ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എം.ഡി.എഫ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിവേദനം സ്വീകരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചെറിയ സംസ്ഥാനമായ കേരളത്തിൽ രണ്ട് ഹജ് എംബാർക്കേഷൻ മതിയെന്ന് കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ് വി പറഞ്ഞു. കരിപ്പൂരിലെ ഹജ് എംബാർക്കേഷൻ പോയന്റ് കേവലം 88 കിലോമീറ്റർ മാത്രം അകലമുള്ള കണ്ണുരിന് ഭാഗിച്ചു നൽകാനുള്ള കേരള ഹജ്ജ് കമ്മറ്റിയുടെ നിലപാടിനെതിരായാണ് നിവേദനം നൽകിയത്. 
കേരള ഹജ് വഖഫ് മന്ത്രി കെ.ടി.ജലീലിന്റെയും, കേരള ഹജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, കേന്ദ്ര വഖഫ് ബോർഡ് അംഗം നൗഷാദിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ മൂന്നാമതൊരു ഹജ്ജ് എബാർക്കേഷൻ പോയന്റ് വരുന്നതോടെ കേന്ദ്ര സർക്കാറിനും കേന്ദ്ര ഹജ്ജ് കമ്മറ്റിക്കും ഭീമമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുമെന്ന് മലബാർ ഡവലപ്പ്‌മെന്റ് ഫോറം നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികർ (2018ൽ 33000 )ഉള്ള ഉത്തർപ്രദേശിൽ രണ്ട് ഹജ്ജ് എംബാർക്കേഷൻ മാത്രമുള്ളപ്പോൾ ജനസാന്ദ്രതയിൽ പതിമൂന്നാം സ്ഥാനത്തും ശരാശരി 13000 ഹജ്ജ് യാത്രികർ മാത്രമുള്ള കൊച്ചു കേരളത്തിന് മൂന്നാമത് ഒരു ഹജ് എംബാർക്കേഷൻ സെന്ററിന് പ്രസക്തിയില്ല.11002 ചതുരശ്ര മൈൽ മാത്രം വിസ്തീർണ്ണമുള്ള കേരളത്തിന് മൂന്നാമതൊരു എംബാർക്കേഷൻ പോയന്റ് ആവശ്യപ്പെടുന്നത് തെറ്റായ മാനദണ്ഡമാണ്, നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഹജ് എംബാർക്കേഷൻ പോയന്റ് വെട്ടി ചുരുക്കുകയാണ് കേന്ദ്രനയം. കേരളത്തിന്റെ പ്രധാന ഹജ് എംബാർക്കേഷൻ ആകാൻ  കരിപ്പൂരിന് മാത്രമാണ് അർഹത. കോടികൾ പണി കഴിച്ച് നിർമ്മിച്ച ഹജ് ഹൗസ് കരിപ്പൂരിൽ നിലവിലുള്ളപ്പോൾ ഇത് വിഭജിക്കുന്നത് കരിപ്പൂരിന്റെ പ്രസക്തി നഷ്ട്ടപെടുത്താനെ ഉപകരിക്കൂവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മലബാർ ഡവലപ്പ്‌മെന്റ് ഫോറത്തിന് വേണ്ടി രക്ഷാധികാരി ഹസ്സൻ തിക്കോടി മന്ത്രിയെ ഷാളണിയിച്ചു.



 

Latest News