വെബ്ക്യാമുകളിലൂടെ അശ്ലീല ദൃശ്യങ്ങൾ ലൈവ് ആയി കണ്ട ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങൾ പുറത്തായി. ഉപയോക്താക്കളുടെ ലോഗ് ഇൻ വിശദാംശങ്ങൾ അയച്ച സന്ദേശങ്ങൾ അടക്കമാണ് ചോർന്നിരിക്കുന്നത്. പോൺ നടിമാരുടെയും നടൻമാരുടെയും വിവരങ്ങളും ചോർന്നിട്ടുണ്ട്.
തങ്ങളുടെ ബാക് എൻഡ് ഡേറ്റ എൻക്രിപ്റ്റ് ചെയ്യാത്തതാണ് പ്രധാന പോൺ വെബ്‌സൈറ്റുകൾക്ക് വിനയായത്. അതായത് വെബ്‌സൈറ്റുകൾ ഇവയൊന്നും എൻക്രിപ്റ്റ് ചെയ്യാതെ സാധാരണ ടെക്സ്റ്റായി സൂക്ഷിക്കുകയായിരുന്നു.
ബാഴ്‌സലോണ കേന്ദ്രമായി പ്രവർത്തിക്കുന്ന വിടിഎസ് മീഡിയയുടെ കീഴിലുള്ള വിവിധ സൈറ്റുകളിലെ സന്ദർശകർക്കാണ് അക്കിടി പറ്റിയത്. പ്രധാനമായും യൂറോപ്പിൽ നിന്നുള്ളവരാണ് സന്ദർശകരെങ്കിലും ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുളളവരുമുണ്ട്.
യൂസർ എപ്പോൾ ലോഗ് ഇൻ ചെയ്തു, ഏതു യൂസർ ഏജന്റാണ് ഉപയോഗിച്ചത്, ഐപി അഡ്രസ് എന്താണ് തുടങ്ങിയ വിവരങ്ങളൊക്കെ ചോർന്നതിനാൽ ഉപയോക്താവിനെ പെട്ടെന്ന് തിരിച്ചറിയാം. ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും അവർക്ക് ലഭിച്ചരിക്കുന്ന പ്രമോഷണൽ ഇ-മെയിലുകളും എല്ലാം പുറത്തായി. ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടെങ്കിൽ അതുപോലും പുറത്തുവിട്ട രേഖകളിലുണ്ട്.
ലൈവായി സെക്‌സ് രംഗങ്ങൾ കാണിക്കുന്ന ക്യാംഗേൾസിന്റെ സ്വകാര്യ വിവരങ്ങളും പുറത്തായി. ബ്ലാക് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരാണ് ഡേറ്റകൾ പരസ്യമായിരിക്കുന്നുവെന്നത് കണ്ടെത്തിയത്.
ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവ്യമാണെന്ന് ഇത്തരം വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കണമെന്നാണ് സൈബർ സ്ഥാപനം മുന്നറിയിപ്പ് നൽകുന്നത്. സ്വകാര്യമെന്നു കരുതി നടത്തുന്ന ഇത്തരം ചെയ്തികൾ പുറത്തുവരുന്നത് ഒരാളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം.