Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുജറാത്തില്‍ മുസ് ലിംകളെ തള്ളാന്‍ കുട്ടിപ്പാക്കിസ്ഥാന്‍

2002 ഫെബ്രുവരിയില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വര്‍ഗീയ കലാപങ്ങളിലൊന്ന് ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അഹമ്മദാബാദിലെ തിരക്കേറിയ ഒരു ചന്തയില്‍ പച്ചക്കറി വില്‍പ്പനക്കാരിയായ അമ്മയോടൊപ്പമായിരുന്നു ഷാജഹാന്‍ ബനോ എന്ന കുട്ടി. നാലു ദിവസം കൊണ്ട് രോഷാകുലരായ ജനക്കൂട്ടം നഗരത്തെയൊന്നാകെ നശിപ്പിച്ചു. വീടുകള്‍ക്ക് തീയിട്ടു, ഷോപ്പുകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊന്നു തള്ളി. പുരുഷന്മാരേയും തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തി. കലുഷിതാന്തരീക്ഷം ഒന്ന് അടങ്ങിയപ്പോഴേക്കും ആയിരത്തിലെറെ പേര്‍, ബഹുഭൂരിപക്ഷവും മുസ്ലിംകള്‍, ഈ കലാപത്തില്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. 

കലാപം തുടങ്ങിയ ദിവസം രാത്രി ചന്തയില്‍ ഒരിടത്ത് പതുങ്ങിക്കഴിഞ്ഞ ബനോയും അമ്മയും അടുത്ത ദിവസം ദുരിതാശ്വാസ ക്യാമ്പിലെത്തി. തങ്ങളുടെ ബന്ധുക്കളുടേയും വീടുകളുടേയും അവസ്ഥയെക്കുറിച്ച് ആവലാതിയില്‍ കഴിയുന്ന നൂറുകണക്കിന് മുസ്ലിംകളായിരുന്നു ആ ക്യാമ്പില്‍ നിറയെ. ഇവിടെ ഒരു മാസത്തിനു ശേഷമാണ് ബനോക്ക് തന്റെ മറ്റു കുടുംബാംഗങ്ങളെ കണ്ടുമുട്ടാനായത്. എട്ടു മാസം അവിടെ കഴിഞ്ഞതിനു ശേഷം സിറ്റിസണ്‍ നഗറിലുള്ള ഒരു താല്‍ക്കാലിക വീട്ടിലേക്ക് അവരെ മാറ്റിപ്പാര്‍പ്പിച്ചു. അത്യാവശ്യം സൗകര്യങ്ങള്‍ മാത്രമുള്ള 116 വീടുകളുടെ ഒരു സമുച്ചയമായിരുന്നു ഇത്. കലാപത്തില്‍ വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മുസ്ലിം സന്നദ്ധ പ്രവര്‍ത്തകര്‍ വേഗത്തില്‍ പണികഴിപ്പിച്ചവയായിരുന്നു ഇത്.

ദുരിതത്തിന്‍റെ ഓര്‍മ്മകള്‍ 15 വര്‍ഷം പിന്നിടുമ്പോഴും ബനോയും അവന്‍റെ കുടുംബവും കഴിയുന്നത് താല്‍ക്കാലികമായി തങ്ങളെ പാര്‍പ്പിച്ച ഈ രണ്ടു മുറി വീട്ടില്‍ തന്നെയാണ്. പുക ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൂറ്റന്‍ ചപ്പുചവര്‍ കൂമ്പാരത്തിനു സമീപം പ്രാണി ശല്യം രൂക്ഷമായ ഒരു ചേരിയില്‍. 

'കലാപത്തില്‍ ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി,' അകലങ്ങളിലേക്ക് കണ്ണുകളെറിഞ്ഞ് 23-കാരനായ നീണ്ടു മെലിഞ്ഞ് ബനോ പറഞ്ഞു. 'ഈ വീട് ഞങ്ങള്‍ക്ക് വളരെ ആശ്വാസമാണ്. പക്ഷെ ഓരോ ദിവസവും ഞങ്ങളിവിടെ മരിച്ചു കൊണ്ടിരിക്കുകയാണ്. പുക, ദുര്‍ഗന്ധം, മാലിന്യകൂമ്പാരം, ്അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മ അങ്ങനെ പല കാരണങ്ങള്‍. ഇവിടെ നിന്നും മാറി താമസിക്കുന്നതിനെ കുറിച്ച് പലവട്ടം ചിന്തിച്ചതാണ്. പക്ഷെ ഞങ്ങള്‍ എവിടേക്കു പോകാന്‍?' പതിനഞ്ചു വര്‍ഷക്കാലത്തെ ദുരിത ജീവിതം വാക്കുകളിലൊൡപ്പിച്ച് അവന്‍ പറഞ്ഞു.

2002-ലെ ഗുജറാത്തില്‍ അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപത്തെ തുടര്‍ന്ന് രണ്ടു ലക്ഷത്തോളം പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ഇവരില്‍ പിന്നീട് തിരിച്ച് വീടണഞ്ഞെങ്കിലും വലിയൊരു ശതമാനം പേരുടേയും ജീവിതം മുസ്ലിംകള്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലേക്ക് ഒതുങ്ങിപ്പോകുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്ലിം സന്നദ്ധ സംഘടനകള്‍ സ്ഥാപിച്ച 80 കോളനികളിലായി 17,000 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്. ഇവയില്‍ 15 കോളനികളും അഹമ്മദാബാദിലാണ്. ഈ കുടുംബങ്ങളുടെ വീടും സ്വത്തും കൈവശ വസ്തുക്കളും ജോലികളും കച്ചവടസ്ഥാപനങ്ങളും എല്ലാം കലാപത്തില്‍ നഷ്ടമായി. ഇതോടെ ഇവര്‍ തീര്‍ത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു.

കലാപ ഇരകളെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ കുറച്ചു മാത്രമെ ചെയ്തിട്ടുള്ളൂവെന്ന് ഇരകള്‍ക്കു വേണ്ടി കോടതി കയറിയ അഭിഭാഷകന്‍ ശംഷാദ് പത്താന്‍ പറയുന്നു. 'ഇന്ന് അഹമ്മദാബാദ് വിഭജിക്കപ്പെട്ട ഒരു നഗരമാണ്. മുസ്ലിംകളും ഹിന്ദുക്കളും ഇടകലര്‍ന്ന് താമസിക്കുന്ന കെട്ടിടങ്ങളോ അയല്‍പ്പക്കങ്ങളോ ഇവിടെ കാണാന്‍ കഴിയില്ല. മുസ്ലിംകളെ ചേരികളിലേക്ക് ഒതുക്കിയിരിക്കുന്നു. നഗരത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വികസനത്തില്‍ നിന്നും ഇവരെ പാടെ മാറ്റി നിര്‍ത്തിയിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ കലാപവും ആക്രമണങ്ങളും കാരണം എട്ടു ലക്ഷത്തോളം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌പ്ലെയ്‌സ്‌മെന്റ് മോണിറ്ററിംഗ് സെന്‍റര്‍ കണക്കുകള്‍ പറയുന്നു. ഇതു വര്‍ഗീയ കലാപങ്ങളുടെ മാത്രം കണക്കല്ല. വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന മുസ്ലിംകള്‍ക്കിടയില്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോകാനുള്ള ഭയം സാധരണയായി കണ്ടു വരുന്നു. ഇവര്‍ പുനരധിവാസത്തിന് സര്‍ക്കാര്‍ സഹായം തേടുകയാണ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ പുനരധിവാസം നടത്തിയാല്‍ അത് ഹിന്ദു-മുസ്ലിം ഭിന്നതയ്ക്കു കാരണമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

വിവേചനം സര്‍ക്കാര്‍ ചെലവില്‍

എന്നാല്‍ അനൗദ്യോഗിക ചട്ടങ്ങളും ആഴത്തില്‍ വേരൂന്നിയ മുന്‍വിധികളും കാരണം ഇന്ത്യന്‍ നഗരങ്ങളുടെ ബഹുസ്വര സംസ്‌കാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സമുദായങ്ങളെ ചേരിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാമൂഹിക നിരീക്ഷകര്‍ പറയുന്നു. ഗുജറാത്തില്‍ കലാപം മാത്രമായിരുന്നില്ല ഇത്തരമൊരു പാര്‍ശ്വവല്‍ക്കരണത്തിനു കാരണം. 2002-നു മുമ്പെ തന്നെ ഇവിടെ നിലനിന്ന ഗുജറാത്തിനു മാത്രം ബാധകമായ ഒരു പ്രത്യേക സ്വത്തവകാശ നിയമം നഗരങ്ങളില്‍ ഇത്തരത്തിലുള്ള ചേരിവല്‍ക്കരണത്തിനും അപ്പാര്‍ത്തീഡ് പോലുള്ള വിവേചനങ്ങള്‍ക്കും ആക്കം കുട്ടിയിട്ടുണ്ട്. 

1991-ലെ പ്രശ്‌നബാധിത പ്രദേശ നിയമ പ്രകാരം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയിലെ ഭൂമിക്കൈമാറ്റം വിലക്കിയിരിക്കുന്നു. കൂട്ടപ്പാലായനവും കലാപങ്ങളെ തുടര്‍ന്ന് വ്യാപകമായി ഭൂമി വിറ്റു പോകുന്നതിനേയും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നിയമം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2009-ല്‍ ഈ നിയമം ഭേതഗതി ചെയ്ത് ഇത്തരം ഭൂമി വില്‍പ്പനയില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ കൂടുതല്‍ അധികാരങ്ങളും നല്‍കി. നിയമത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്തു. 63 ദശലക്ഷം ജനസംഖ്യയുള്ള ഗുജറാത്തിലെ 10 ശതമാനം മാത്രം വരുന്ന മുസ്ലിംകളെ സംരക്ഷിക്കാനാണ് ഈ നിയമ ഭേതഗതിയെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. 

ഈ നിയമം നടപ്പിലാക്കുകയും കൂടുതല്‍ ജില്ലകള്‍ ഈ നിയമ പരിധിയില്‍ കൊണ്ടുവരികയും ചെയ്തതോടെ അഹമ്മദാബാദിന്റെ 40 ശതമാനത്തോളം ഇപ്പോള്‍ ഈ നിയമപരിധിക്കുള്ളിലാണ്. ഈ നിയമം സോഷ്യല്‍ എഞ്ചിനീയറിംഗിനുള്ള ഒരു ഉപകരമായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

 

'ഇതൊരു സര്‍ക്കാര്‍ സമ്മതത്തോടെയുള്ള വിവേചനമായി മാറി. ഇതിന്റെ ഫലമായി മുസ്ലിംകളെല്ലാം പുരോഗതിയുടെ ഒരു പ്രതീക്ഷയും ഇല്ലാത്ത ഏറ്റവും വൃത്തിക്കെട്ട ഇടങ്ങളിലേക്ക് ചുരുക്കപ്പെട്ടു. വികസനവും പുരോഗതിയും സംസ്ഥാനത്ത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍ മുസ്ലിംകള്‍ ഇക്കൂട്ടത്തില്‍ നിന്നു പുറത്താക്കപ്പെട്ടു,' പത്താന്‍ പറയുന്നു. 

'കുട്ടിപ്പാക്കിസ്ഥാന്‍'

ഈ വിവേചനത്തിന്‍റെ ഏറ്റവും വലിയ ജീവിക്കുന്ന തെളിവാണ് ജുഹുപുര എന്ന ടൗണ്‍ഷിപ്പ്. നാല് ലക്ഷത്തോളം മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന വികസനത്തിന്‍റെ യാതൊരു ലാഞ്ചനയുമില്ലാത്ത ഈ പ്രദേശത്തെ സമീപദേശങ്ങളിലെ ഹിന്ദുക്കള്‍ വിശേഷിപ്പിക്കുന്നത് കുട്ടിപ്പാക്കിസ്ഥാന്‍ എന്നാണ്. ഇവിടുത്തെ ഭൂരിപക്ഷം പേരും 2002-ലെ കലാപത്തെ തുടര്‍ന്ന് അഭയം തേടിയെത്തിയവരാണ്. ഇവിടുത്തേയും മറ്റു മുസ്ലിം പുനരധിവാസ കേന്ദ്രങ്ങളിലേയും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ശരിയാ റോഡുകളില്ല. തെരുവു വിളക്കുകളില്ല. മതിയായ കുടിവെള്ള വിതരണമില്ല. മാലിന്യക്കുഴലുകള്‍ സ്ഥാപിച്ചിട്ടില്ല. സര്‍ക്കാര്‍ ക്ലിനിക്കുകളോ സ്‌കൂളുകളോ സമീപങ്ങളില്‍ ലഭ്യമല്ല.

താമസിക്കുന്ന വീടുകളൊന്നും ഇവരുടെ പേരില്‍ പോലുമല്ല. അതു നിര്‍മ്മിച്ചു നല്‍കിയ സന്നദ്ധ സംഘടനകളുടെ പേരിലാണ്. മറ്റൊരിടത്തും ഇവര്‍ക്ക് താമസിക്കാനും കഴിയില്ല. '15 വര്‍ഷങ്ങള്‍ക്കു ശേഷവും ഇവരുതെ ദുരിതങ്ങള്‍ക്ക് ഒരു അറുതിയുമില്ല. ഒരേ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ ജീവിക്കുന്നത് കൊണ്ട് അല്‍പ്പം സുരക്ഷ അനുഭവപ്പെടുന്നുണ്ടാകാം. എങ്കിലും പലകാരണങ്ങളാലും ഇവരുടെ കാര്യം പരിതാപകരമാണ്,' കലാപബാധിതരെ സഹായിക്കുന്ന അധികാര്‍ പ്രാപ്തി കേന്ദ്ര എന്ന സന്നദ്ധ സംഘടന നടത്തുന്ന റസിദാബെന്‍ അബ്ദുല്‍ ശൈഖ് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചേരികളുള്ള സംസ്ഥാനമായി ഗുജറാത്തില്‍ സര്‍ക്കാര്‍ ചേരിവാസികളെ പുനരധിവസിപ്പിക്കാനും അവരില്‍ വികസനമെത്തിക്കാനും പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും കലാപബാധിതരുടെ ചേരികള്‍ അവഗണനയില്‍ തന്നെയാണ്. 

(15 വര്‍ഷങ്ങള്‍ക്കു ശേഷം ഗുജറാത്ത് കലാപ ബാധിതരുടെ ജീവിതം നേരിട്ടു കണ്ടറിയാന്‍ എത്തിയ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധി റിന ചന്ദ്രന്‍ എഴുതിയത്)

Latest News