Sorry, you need to enable JavaScript to visit this website.

യുവതിയുമൊത്തുള്ള നഗ്‌ന വീഡിയോ പുറത്ത്;  ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

ദാമന്‍-യുവതിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് ദാമന്‍ ആന്‍ഡ് ദിയുവിലെ ബി.ജെ.പി അധ്യക്ഷനും മുന്‍ ലോക്‌സഭാംഗവുമായ ഗോപാല്‍ ടന്‍ഡേല്‍ രാജിവെച്ചു. യുവതിയുമൊത്തുള്ള നഗ്‌നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രശ്‌നമാകുകയും ചെയ്തതോടെയാണ് രാജി.
ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ടന്‍ഡേല്‍ രാജിക്കത്ത് നല്‍കിയതായി ജനറല്‍ സെക്രട്ടറി വസുഭായ് പട്ടേല്‍ അറിയിച്ചു. 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണു പുറത്തായത്. രണ്ടുവര്‍ഷം മുന്‍പാണ് വീഡിയോ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ത്തന്നെയാണ് ഇതു പ്രചരിപ്പിച്ചതെന്ന് ടന്‍ഡേല്‍ ആരോപിച്ചിരുന്നു. തന്റെ മുഖം മോര്‍ഫ് ചെയ്തു ചേര്‍ത്തതാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. വീഡിയോ വ്യാജമാണെന്നു കാണിച്ച് അദ്ദേഹം തന്നെ ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണു രാജി. അധ്യക്ഷസ്ഥാനത്തുള്ള കാലാവധി അവസാനിക്കാനിരിക്കെയാണിത്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രാദേശിക നേതാക്കളുടെ പേരും അദ്ദേഹം പൊലീസിനു നല്‍കിയിട്ടുണ്ട്. അധികം വൈകാതെ ഇവരുടെ പേരുവിവരങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ചു വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നാലുവര്‍ഷം മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ടന്‍ഡേല്‍, മുന്‍പ് കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984, 86 വര്‍ഷങ്ങളില്‍ ദാമന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു. 1987ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തി.
89ലും 91ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 96ല്‍ വീണ്ടും മത്സരിച്ചു വിജയിച്ചെങ്കിലും 97ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. 2004ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു.
2009ല്‍ എന്‍.സി.പിയില്‍ ചേര്‍ന്നു മത്സരിച്ചപ്പോഴും തോല്‍വിയായിരുന്നു ഫലം. ദാമനിലെ എന്‍.സി.പി അധ്യക്ഷനായിരിക്കെയാണു രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Latest News