മുഖ്യമന്ത്രി പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ല, ബിജെപി ഇല്ലാതെയും സര്‍ക്കാരുണ്ടാക്കാം; വീണ്ടും കടുപ്പിച്ച് ശിവ സേന

മുംബൈ- മഹരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാക്കി ബിജെപി-ശിവ സേന ഉടക്ക് വീണ്ടും രൂക്ഷമാകുന്നു. നിലപാട് അയഞ്ഞെന്നു കരുതിയ ശിവ സേന മുഖ്യമന്ത്രി പദവിയുടെ കാര്യത്തില്‍ വീട്ടുവീഴ്ചയ്ക്കു തയാറല്ലെന്നു വ്യക്തമാക്കി വീണ്ടും നിലപാടി കടുപ്പിച്ചിരിക്കുകയാണ്. ബിജെപിയുടെ കൂട്ടില്ലാതേയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ഭീഷണി സ്വരത്തില്‍ ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് ഉദ്ധവ് പറഞ്ഞാല്‍ അത് അങ്ങനെ തന്നെ ആയിരിക്കും, ഉറപ്പാണ്- അദ്ദേഹം പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ശിവ സേനയ്ക്ക് ഒപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരത് പവാറിനെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് വെള്ളിയാഴ്ച റാവത്തിന്റെ പ്രതികരണം. പവാര്‍ ഒരു വലിയ നേതാവാണ്, അദ്ദേഹത്തെ കണ്ടതിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ലെന്ന് റാവത്ത് പ്രതികരിച്ചു. ശിവ സേന എന്‍സിപിയെ കൂടെ കൂട്ടി സര്‍ക്കാരുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഈ കുടിക്കാഴ്ച ഇടയാക്കിയിരുന്നു. 

ശിവസേനയ്ക്ക് 56 സീറ്റൂം എന്‍സിപിക്ക് 54 സീറ്റും ഉണ്ട്. കോണ്‍ഗ്രസിന് 44 സീറ്റുമാണുള്ളത്. 105 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
 

Latest News