Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈണങ്ങളുടെ രാജകുമാരൻ 

കൈലാസ് മേനോൻ

'നീ ഹിമമഴയായ് വരൂ...
ഹൃദയം അണിവിരലാൽ തൊടൂ...
ഈ മിഴിയിണയിൽ സദാ...
പ്രണയം മഷിയെഴുതുന്നിതാ....'

എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിൽ ഹരിശങ്കറും നിത്യാ മാമ്മനും ചേർന്ന് ആലപിച്ച ഈ ഗാനമാണ് ഇപ്പോൾ യുവഹൃദയങ്ങൾ പാടിനടക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് സംഗീതമൊരുക്കിയ കൈലാസ് മേനോനും ഏറെ സന്തോഷത്തിലാണ്. അനുമോദനങ്ങളുടെയും ആശംസകളുടെയും നടുവിലാണ് ഈ സംഗീത സംവിധായകൻ. 
ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിലെ 'ജീവാംശമായ്...' എന്ന ഗാനത്തിലൂടെയാണ് കൈലാസ് മേനോൻ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇരിപ്പിടം നേടിയത്.
തൃശൂർ ഒല്ലൂക്കരയിലെ ആര്യപ്പള്ളിൽ വീട്ടിലിരുന്ന് സംഗീത ജീവിതത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുകയായിരുന്നു കൈലാസ് മേനോൻ. പാരമ്പര്യത്തിന്റെ പിൻബലമൊന്നുമില്ലാതെ സംഗീത ലോകത്ത് നിലയുറപ്പിക്കുന്ന  സംഗീതജ്ഞൻ.

എടക്കാട് ബറ്റാലിയൻ ടീമിലെത്തിയത്?
സംവിധായകൻ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടിരുന്നു. മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളതെന്നും അതിലൊന്ന് പ്രണയ ഗാനമാണെന്നും പറഞ്ഞു. പ്രണയ ഗാനത്തിന് പ്രാധാന്യം നൽകണമെന്നും സൂചിപ്പിച്ചു. അങ്ങനെയാണ് ഹിമമഴയായ് എന്ന ഗാനം ചിട്ടപ്പെടുത്തിയത്. പാട്ട് ചിട്ടപ്പെടുത്തുമ്പോൾ തന്നെ ഗാനം ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു. ആ ചിന്ത അസ്ഥാനത്തായില്ല. ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ നല്ല പ്രതികരണമാണ് ലഭിച്ചത്.

പുതിയൊരു ഗായികയെ പരിചയപ്പെടുത്തി?
തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനം ഹിറ്റായിരുന്നതിനാൽ ഹരിശങ്കറിനെയും ശ്രേയ ഘോഷാലിനെയും കൊണ്ടുതന്നെ ഈ ഗാനവും പാടിക്കാമെന്നാണ് കരുതിയത്. ഇതിനിടയിലാണ് നിത്യ മാമ്മൻ എന്ന ഗായികയുടെ ഗാനം ഇൻസ്റ്റഗ്രാമിൽ കാണാനിടയായത്. ട്രാക്ക് പാടാനാണ് നിത്യയെ ക്ഷണിച്ചതെങ്കിലും നന്നായി പാടുന്നതുകണ്ട് പാട്ടും പാടിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയൊരു ഗായികയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ട്.

സംഗീത ജീവിതത്തിലേയ്ക്കുള്ള കടന്നുവരവ്?
കുട്ടിക്കാലത്ത് സംഗീതം അഭ്യസിച്ചിരുന്നു. പിന്നീട് സ്‌കൂൾ ക്ലാസിലെ ഒഴിവുസമയങ്ങളിൽ പാട്ടെഴുതി ചിട്ടപ്പെടുത്തുമായിരുന്നു. അന്നൊന്നും സംഗീതമാണ് എന്റെ തട്ടകം എന്ന ചിന്തയുണ്ടായിരുന്നില്ല. എങ്കിലും ആദ്യം ചിട്ടപ്പെടുത്തിയ പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. തുടർന്ന് എട്ടോളം പാട്ടുകൾ കൂടി ചിട്ടപ്പെടുത്തി ഒരു ആൽബമാക്കി. ചിറ്റപ്പനായിരുന്നു വരികൾ ഒരുക്കിയത്. സ്വന്തമായി പാടി ആൽബമാക്കുക എന്ന ലക്ഷ്യത്തിൽ തൃശൂരിലെ വർണ്ണം ഡിജിറ്റൽ സ്റ്റുഡിയോയിലെത്തി. അവിടത്തെ മാനേജരും വയലിനിസ്റ്റുമെല്ലാമായ മുസ്തഫ അന്നത്തെ പതിനാറുകാരന് എല്ലാ പ്രോത്സാഹനങ്ങളും നൽകി. മറ്റു ഗായകരെക്കൊണ്ട് പാടിക്കാമെന്നു പറഞ്ഞ് ജ്യോത്സ്‌നയെയും ആശാ ജി. മേനോനെയും മധു ബാലകൃഷ്ണനെയും അഫ്‌സലിനെയുമെല്ലാം സംഘടിപ്പിച്ച് സ്‌നേഹത്തോടെ എന്ന ആൽബം പുറത്തിറക്കുകയായിരുന്നു. ജ്യോത്സ്‌നയും ആശയും എന്റെ സഹപാഠികൾ കൂടിയായിരുന്നു. ഒന്നേകാൽ ലക്ഷം രൂപ ചെലവഴിച്ച് മകന്റെ സംഗീത ഭ്രാന്തിന് കൂടെ നിൽക്കണോ എന്ന് പലരും മാതാപിതാക്കളോട് ചോദിച്ചു. അവന്റെ ജീവിതം സംഗീതമാണെന്ന് അവർ അന്നേ മനസ്സിലാക്കിയിരുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ ജീവാംശമായി, ഹിമമഴയായി... തുടങ്ങിയ ഗാനങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.

പഠനം?
ജീവിതത്തിൽ ആകെ ഒരുക്കിയ ആൽബമായിരുന്നു സ്‌നേഹത്തോടെ. അതുകഴിഞ്ഞ് നേരെ ചെന്നൈയിലേയ്ക്കു വെച്ചുപിടിച്ചു. എസ്.ആർ.എം കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് ചേർന്നു. ഒപ്പം തന്നെ വൈകുന്നേരം എസ്.എ.ഇ സൗണ്ട് എൻജിനീയറിംഗ് അക്കാദമിയിൽ ചേർന്ന് സൗണ്ട് എൻജിനീയറിംഗും പഠിച്ചു. പഠനം കഴിഞ്ഞ് കുറച്ചുനാൾ ഒരു എഫ്.എം റേഡിയോയിൽ ജോലി ചെയ്തു. ഇതിനിടയിലാണ് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയറായി എത്തുന്നത്.

പരസ്യലോകം?
സൗണ്ട് എൻജിനീയറായി ജോലി നോക്കവേയാണ് ഒരു സുഹൃത്തുവഴി ജബ്ബാർ കല്ലറയ്ക്കലിനെ പരിചയപ്പെടുന്നത്. പരസ്യ നിർമ്മാണരംഗത്തെ അതികായനായിരുന്നു അദ്ദേഹം. പരസ്യങ്ങളുടെ ആത്മാവായ സംഗീതമൊരുക്കലായിരുന്നു കർത്തവ്യം. കുറഞ്ഞ സമയത്തിനുള്ളിൽ മനസ്സിലുടക്കുന്ന വാചകങ്ങളുമായെത്തുന്ന പരസ്യങ്ങൾ... ഭീമ ജ്വല്ലറിയുടെ 'ഏതോ ഏതോ ഈ സൗന്ദര്യം, ഏതാണേതാണീ ലാവണ്യം...' എന്ന ഗാനത്തിന്റെ അകമ്പടിയോടെ കടലിൽനിന്നും ഉയർന്നുവന്ന് നടന്നുവരുന്ന ഒരു പെൺകുട്ടിയുടെ പരസ്യം ഏറെ ഹിറ്റായിരുന്നു. അതോടെ പരസ്യ രംഗത്ത് നിലയുറപ്പിച്ചു. സാൻഫോർഡ്, ലുലു, ജോയ് ആലുക്കാസ്, ശീമാട്ടി, ഫ്രാൻസിസ് ആലുക്കാസ്, പോത്തീസ്, റോൾസ് റോയ്‌സ്, യൂനിലിവർ... തുടങ്ങി ഒട്ടേറെ പരസ്യ ചിത്രങ്ങൾ. കൂടാതെ സാംസങ്, തോഷിബ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾക്കും സംഗീത സംവിധാനം ചെയ്തു. പത്തു വർഷത്തിനിടയിൽ പതിനായിരത്തോളം പരസ്യങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.

സിനിമാ സംഗീതം?
പഠന കാലത്തു തന്നെയായിരുന്നു തുടക്കം. കലാഭവൻ മണി നായകനായ കേരളാ പോലീസ് എന്ന ചിത്രത്തിന്റെ തീം മ്യൂസിക്കും ഗാനങ്ങളും ചിട്ടപ്പെടുത്തി. ഡേവിഡ് കാച്ചപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിൽ ഭാഗ്യദോഷമെന്നു പറയട്ടെ എന്റെ പാട്ടുകൾ ഉൾപ്പെടുത്താനായില്ല. പിന്നീട് ജയരാജ് സംവിധാനം ചെയ്ത പകർന്നാട്ടം എന്ന ചിത്രത്തിനുവേണ്ടി പശ്ചാത്തല സംഗീതം ഒരുക്കാൻ കഴിഞ്ഞിരുന്നു. തുടർന്ന് ടൊവിനോ തോമസും സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളായ സ്റ്റാറിംഗ് പൗർണ്ണമി എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങളൊരുക്കിയെങ്കിലും  ആ ചിത്രവും പാതിവഴിയിൽ മുടങ്ങി. പല അവസരങ്ങളും കൈപ്പിടിയിൽനിന്നും അകന്നുപോകുമ്പോൾ നിരാശ തോന്നിയിരുന്നു. ഈ അവസരത്തിലാണ് ഫെലിനി തീവണ്ടി എന്ന ചിത്രത്തിലേയ്ക്കു ക്ഷണിക്കുന്നത്. മണ്ണിന്റെ മണമുള്ള മലയാളത്തിന്റെ സത്തയുള്ള ഒരു പാട്ടുവേണമെന്നായിരുന്നു ആവശ്യം. ജീവിതത്തിലെ ഒരു ടേണിംഗ് പോയന്റായിരുന്നു അത്. ജീവാംശമായി എന്ന പാട്ടിന്റെ ഈണം അദ്ദേഹത്തിനും മറ്റുള്ളവർക്കും ഇഷ്ടമായി. മലയാളിത്തമുള്ള പാട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഈണം ശരിയായശേഷം വരികളെഴുതാൻ ഹരിനാരായണന് നൽകി. അദ്ദേഹം ആദ്യമെഴുതിയ വരികളായിരുന്നു ജീവാംശമായ് എന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന രണ്ടു പേരുടെ ജീവിതമായിരുന്നു ആ ഗാനം. ജീവന്റെ അംശമായ അവരുടെ ജീവിതം പറയാൻ മറ്റൊരു വാക്കില്ലല്ലോ. ട്രാക്ക് കേട്ട് ഇഷ്ടപ്പെട്ടവർ പാട്ട് പുറത്തിറങ്ങിയപ്പോൾ അതിലേറെ ഇഷ്ടപ്പെടുകയായിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ?
ഫൈനൽസ് എന്ന ചിത്രത്തിൽ ഗിരീഷേട്ടന്റെ വരികൾക്ക് സംഗീതം നൽകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. വർഷങ്ങൾക്കു മുമ്പ് ചെന്നൈയിൽ ഗിരീഷേട്ടനെ കണ്ടപ്പോൾ പരിചയപ്പെടണമെന്നുണ്ടായിരുന്നു. നിർമ്മാതാവ് ഡേവിഡ് കാച്ചപ്പള്ളിയുമായുള്ള പരിചയം അതിന് സഹായമായി. പരിചയപ്പെട്ടപ്പോൾ ചെറുപ്പ കാലത്ത് ചെയ്ത ആൽബത്തിലെ രണ്ടു പാട്ടുകൾ ഗിരീഷേട്ടനെ പാടിക്കേൾപ്പിച്ചു. അദ്ദേഹത്തിന്റെ പാട്ടിന് സംഗീതം നൽകണമെന്ന മോഹവും അറിയിച്ചു. നിന്റെ മനസ്സിൽ എന്തെങ്കിലും ഈണമുണ്ടെങ്കിൽ പാടൂ. എഴുതിത്തരാം എന്നു പറഞ്ഞു. ഉടൻതന്നെ ഒരു ഈണം മൂളിക്കേൾപ്പിച്ചു. അദ്ദേഹം പേപ്പറെടുത്ത് എന്തൊക്കെയോ കുത്തിക്കുറിച്ചു. പത്തു മിനിട്ടു കൊണ്ട് പാട്ട് റെഡി. എന്നെങ്കിലും അതൊരു സിനിമാ ഗാനമാക്കണം എന്ന ആഗ്രഹത്തോടെ അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി മടങ്ങി.
വർഷങ്ങൾ പലതു കഴിഞ്ഞു. തീവണ്ടി കഴിഞ്ഞ് അരുൺ പി.ആർ. സംവിധാനം ചെയ്ത ഫൈനൽസിൽ മൂന്നു പാട്ടുകൾക്ക് സംഗീതം നൽകിക്കഴിഞ്ഞപ്പോൾ ഒരു ഗാനംകൂടി വേണമെന്നു പറഞ്ഞു. മനസ്സിൽ ഓടിയെത്തിയത് അന്നത്തെ ഗാനമായിരുന്നു. കഥാ സന്ദർഭവുമായി ഇണങ്ങുന്ന ആ ഗാനം ഫൈനൽസിന്റെ ഭാഗമായി. 'മഞ്ഞുകാലം ദൂരെ മാഞ്ഞു... മിഴിനീർ സന്ധ്യ മറഞ്ഞു, പകലിൻ മൗനം തേങ്ങലായി... പാർവണയാമം സ്‌നേഹമായി...' എന്ന ഗാനം എല്ലാവർക്കും പ്രിയപ്പെട്ടതായി. പുറമെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ 'വെണ്ണിലാവ്...' എന്നു തുടങ്ങുന്ന അമ്മ പാട്ടും എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു.

സൗണ്ട് എൻജിനീയർ സംഗീത സംവിധായകനാകുമ്പോൾ?
വളരെ സഹായകമാകാറുണ്ട്. ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിൽ രണ്ടു വർഷത്തോളം സൗണ്ട് എൻജിനീയറായി ജോലി നോക്കിയതും ഗുണകരമായി. പാട്ടിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇത് സഹായിക്കുന്നുണ്ട്.

ശ്രേയയെക്കുറിച്ച്?
മലയാളിയല്ലെങ്കിലും ശ്രേയയുടെ ആലാപന ശൈലി പ്രശംസനീയമാണ്. പല ഗായകരും ശ്രേയയുടെ റെക്കാർഡിംഗ് സെഷൻ കണ്ടുപഠിക്കണം. ശ്രദ്ധയോടെ വരികൾ പഠിക്കുന്നതും പാട്ട് പഠിക്കുന്നതും മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയും പ്രശംസനീയമാണ്. നമ്മൾ പറയുന്നത് എന്താണോ അതുൾക്കൊള്ളാനും അതിനുവേണ്ടി പരിശ്രമിക്കാനും പൂർണ്ണതയിെലത്തുന്നതുവരെ പാടാനും അവർ ഒരുക്കമാണ്. അതുതന്നെയാണ് അവരുടെ വിജയരഹസ്യവും.

സംഗീതയാത്രയിൽ ഒപ്പം നിന്നവർ?
അമ്മ ഗിരിജാ ദേവിയും അഛൻ രാമചന്ദ്ര മേനോനും തുടക്കംതൊട്ടേ കൂടെയുണ്ട്. കെ.എസ്.ഇ.ബി ചീഫ് എൻജിനീയറായിരുന്ന അമ്മ കിൻഫ്രയിൽ സേവനം തുടരുന്നു. ഞാൻ സിനിമയിലെത്തണമെന്ന് ഏറെ ആഗ്രഹിച്ചത് അമ്മയായിരുന്നു. 
അഛൻ കേരള ഫോറസ്ട്രി വകുപ്പിൽ സയന്റിസ്റ്റായിരുന്നു. ചേട്ടൻ വിഷ്ണു ന്യൂസിലാൻഡിൽ കോളേജ് അധ്യപകനാണ്. ഭാര്യ അന്നപൂർണ്ണ ഹൈക്കോടതി അഭിഭാഷകയാണ്. ചേർത്തല സ്വദേശിയായ അവർ ചാനൽ അവതാരകയും കൂടിയാണ്. ചാനലുകളിൽ മാത്രമല്ല, അവാർഡ് നിശയിലും അവതാരകയാകാറുണ്ട്.

പുതിയ പാട്ടുകൾ?
ടൊവിനോയും കുഞ്ചാക്കോ ബോബനും വേഷമിടുന്ന ജോ, തമിഴ് നടൻ ഭരത് നായകനായെത്തുന്ന സിക്‌സ് അവേഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. കൂടാതെ നാലോളം ചിത്രങ്ങൾക്കുവേണ്ടിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
 

Latest News