വാഷിംഗ്ടൺ- ഭീകര സംഘടനയായ ഐ.എസിന്റെ നേതാവ് അബൂബക്കർ ബഗ്ദാദിയെ കൊലപ്പെടുത്തിയത് ഒരു സിനിമ കാണുന്നതു പോലെ കണ്ടിരിക്കുകയായിരുന്നു താനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയിലെ പ്രദേശത്ത് എട്ടു ഹെലികോപ്റ്ററുകളാണ് ബഗ്ദാദിയെ കൊലപ്പെടുത്താനുള്ള ഓപ്പറേഷനിൽ പങ്കെടുത്തതെന്നും അമേരിക്കൻ സൈന്യത്തിലെ ഒരാൾക്കും ജീവൻ നഷ്ടമായില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഒരു ഭീരുവായി പേടിച്ചലറി വിളിച്ചാണ് ബഗ്ദാദി ജീവനൊടുക്കിയതെന്ന് അവകാശപ്പെട്ട ട്രംപ് അമേരിക്കൻ സൈന്യത്തിലെ ഒരു പട്ടിക്ക് മാത്രമാണ് ഈ ഓപ്പറേഷനിൽ പരിക്കേറ്റതെന്നും വ്യക്തമാക്കി.
രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഓപ്പറേഷനാണ് ബഗ്ദാദിയെ പിടിക്കാനായി നടത്തിയത്. എട്ടു ഹെലികോപ്റ്ററുകൾ ബഗ്ദാദിയുടെ ഒളി സങ്കേതത്തിന് താഴെ താണുപറന്നു. ആയിരകണക്കിന് മൈലുകൾക്കപ്പുറത്തെ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ മുറിയിലിരുന്ന് ഓപ്പറേഷന് സാക്ഷിയായി. രണ്ടാഴ്ചയോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ബഗ്ദാദിയുടെ ആസ്ഥാനം കണ്ടുപിടിച്ചത്. എട്ടു ഹെലികോപ്റ്ററുകളാണ് ഇതിൽ പങ്കെടുത്തത്. ഇതിന് പുറമെ നിരവധി കപ്പലുകളും വിമാനങ്ങളും ഒരുക്കിനിർത്തിയിരുന്നു. വടക്കുകിഴക്കൻ സിറിയയിലെ ഒരിടത്തായിരുന്നു ബഗ്ദാദി ഒളിച്ചുകഴിഞ്ഞിരുന്നത്. ഞങ്ങൾ വളരെ വളരെ താഴ്ന്നാണ് പറന്നത്. അതിവേഗത്തിലായിരുന്നു നീക്കങ്ങളെല്ലാം.
ബഗ്ദാദി ഒളിച്ചിരുന്ന കോംപൗണ്ടിലേക്ക് ഓടിക്കയറിയ കമാന്റോകൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്തു. തുടർന്നുണ്ടായ വെടിവെപ്പിൽ ബഗ്ദാദിയുടെ നിരവധി അനുയായികൾ കൊല്ലപ്പെട്ടു. പതിനൊന്നോളം കുട്ടികളെ ആ കെട്ടിടത്തിൽനിന്ന് ജീവനോടെ പുറത്തെത്തിച്ചു. ബഗ്ദാദിയുടെ ഭാര്യ അക്രമണത്തിൽ കൊല്ലപ്പെട്ടു. എല്ലാവരെയും കൊലപ്പെടുത്തുകയോ പുറത്തെത്തിക്കുകയോ ചെയത ശേഷവും ഒരാൾ അകത്തുണ്ടായിരുന്നു. അത് ബാഗ്ദാദിയായിരുന്നു. കെട്ടിടത്തിനകത്തെ ടണലിലായിരുന്നുഅയാൾ ഒളിച്ചിരുന്നത്. അവിടേക്ക് അയക്കാൻ ഒരു റോബോട്ടിനെ അമേരിക്കൻ സൈന്യം കരുതിവെച്ചിരുന്നു. എന്നാൽ അതിനെ ഉപയോഗിക്കേണ്ടി വന്നില്ല. തന്റെ മൂന്നു മക്കളെയുമായി ടണലിനകത്ത് ഒളിച്ചിരിക്കുകയായിരുന്നു അയാൾ. ടണലിനകത്തേക്ക് പട്ടിയെ അയച്ച ഉടൻ ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കി. അയാൾക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. ഹീറോയായിട്ടല്ല, ഭയചകിതനും അലറിവിളിച്ചുമാണ് അയാൾ ജീവനൊടുക്കിയതെന്നും ട്രംപ് വിശദീകരിച്ചു. ഡി.എൻ.എ പരിശോധന നടത്തി ബഗ്ദാദിയാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പാക്കിയെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.