ജിദ്ദ- പ്രവാചകന്മാർ നിർവഹിച്ച പ്രബോധന പ്രവർത്തനങ്ങളിൽ ഏറ്റക്കുറച്ചിലോ മാറ്റിതിരുത്തലോ ഇല്ലാതെ സമൂഹത്തിൽ പ്രചരിപ്പിച്ചു എന്നതാണ് ഇസ്‌ലാഹി പ്രസ്ഥാനം നിർവഹിച്ച ദൗത്യമെന്നും അത് ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടുമെന്നും പ്രഗത്ഭ പണ്ഡിതൻ ഉസ്മാൻ മിശ്കാത്തി പ്രസ്താവിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ 'ഇസ്‌ലാഹി പ്രസ്ഥാനം നാൾവഴികളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാല മുസ്ലിം സമൂഹത്തിന്റെ നില വളരെ പരിതാപകരമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തല മുണ്ഡനം ചെയ്യൽ നിർബന്ധമാണെന്നും അങ്ങിനെ ചെയ്തില്ലെങ്കിൽ അതിനെ ഹറാമായി കാണുകയും ചെയ്തിരുന്നു. ഭൗതിക വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയില്ല. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറയുകയും മലയാള ഭാഷക്കെതിരെ പുറം തിരിഞ്ഞു നിൽക്കുകയും ചെയ്തു. അക്കാലത്ത് ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജി എന്ന വ്യക്തി സ്വന്തം നിലയിൽ മദ്രസ ആരംഭിക്കുകയും മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കെ.എം .മൗലവി ,വക്കം മൗലവി, സീതി സാഹിബ്, സയ്യിദ് സനാഹുല്ലാഹ് മക്തി തങ്ങൾ എന്നി വ്യക്തിത്വങ്ങൾ അന്ധവിശ്വാസങ്ങൾക്കും ശിർക്കിനും, അനാചാരങ്ങൾക്കും മെതിരെ സന്ധിയില്ലാ സമരം നടത്തിയ നാവോത്ഥനാ നായകന്മാരായിരുന്നുവെന്നും ഉസ്മാൻ മിശ്കാത്തി അഭിപ്രായപ്പെട്ടു. സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ സ്വാഗതവും, മുഹമ്മദ് അമീൻ നന്ദിയും പറഞ്ഞു.