Sorry, you need to enable JavaScript to visit this website.

തര്‍ക്കം ഒത്തുതീര്‍പ്പാക്കി: ഇനി ജോബിയുടെ  സിനിമകള്‍ വേണ്ടെന്ന് ഷെയ്ന്‍

കൊച്ചി- നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ വ്യക്തിപരമായ എല്ലാ പ്രശ്‌നങ്ങളും സംസാരിച്ചു പരിഹരിച്ചു. ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാസം 16ാം തീയതി മുതല്‍ ജോബിയുടെ സിനിമയില്‍ ഷെയ്ന്‍ അഭിനയിക്കും. മാധ്യമങ്ങളില്‍ ഷെയ്‌ന്റെ കുടുംബത്തെ അവഹേളിച്ചതിന് ജോബി ജോര്‍ജ് മാപ്പ് പറഞ്ഞു. ജോബി നിര്‍മ്മാതാവായ അടുത്ത ചിത്രത്തില്‍ നിന്നും ഷെയ്ന്‍ പി•ാറുകയും ചെയ്തു. ചര്‍ച്ചയില്‍ പൂര്‍ണം തൃപ്തനാണെന്നും ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ന്‍ പ്രതികരിച്ചു. തന്റെ മാനേജരെ വിളിച്ച് കുടുംബത്തെ അവഹേളിച്ചതിന്റെ പേരിലാണ് ലൈവ് പോയതെന്ന് ഷെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്. 
ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ജോബിയുടെ വോയിസ് ക്ലിപ്പും ഷെയ്ന്‍ പുറത്ത് വിട്ടു. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ 'കുര്‍ബാനി'ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിര്‍മാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്‌ന്റെ ആരോപണം. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് ജോബി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തി. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുന്‍കൈ എടുക്കുന്നത്.

Latest News