Sorry, you need to enable JavaScript to visit this website.

കശ്മീരി നേതാക്കള്‍ മക്കളെ സുരക്ഷിതരാക്കി സാധാരണക്കാരെ കൊലക്ക് കൊടുക്കുന്നു -ഗവര്‍ണര്‍

ജമ്മു- ജമ്മു കശ്മീരിലെ ഹുറിയത്ത് നേതാക്കളും മുഖ്യധാരാ പാര്‍ട്ടി  നേതാക്കളും മതപ്രബോധകരും പുരോഹിതന്മാരും സാധാരണ കശ്മീരി കുട്ടികളെയാണ് കൊലക്ക് കൊടുത്തതെന്നും ഭീകരതയില്‍ ഇവര്‍ക്കൊന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആരോപിച്ചു.
സമ്പന്നരും ശക്തരുമടങ്ങുന്ന വിഭാഗങ്ങള്‍ കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങളെ തകര്‍ക്കുകയും അവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്തു. സത്യം മനസ്സിലാക്കി സംസ്ഥാനത്ത് സമാധാനവും പുരോഗതിയും കൈവരിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളില്‍ പങ്കുചേരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നേതാക്കളുടെ  മക്കള്‍ വിദേശത്താണ് പഠിക്കുന്നതെന്നും അവരൊക്കെയും നല്ല സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാധാരണക്കാരുടെ മക്കള്‍ക്ക് ഇവര്‍ സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ച്  കൊലക്ക് കൊടുക്കുകയാണ്. ഇതെല്ലാമാണ് ഇവിടെ നടക്കുന്നത് - കത്രാ പട്ടണത്തിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വകലാശാലയുടെ ഏഴാമത്തെ ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഗവര്‍ണറായി ജോലിയില്‍ പ്രവേശിച്ച ശേഷം രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ഞാന്‍ വിവരങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കേന്ദ്രത്തെയോ സംസ്ഥാന സര്‍ക്കാരിനെയോ സത്യം അറിയിക്കുന്നില്ലെന്നും  അദ്ദേഹം പറഞ്ഞു.
150 മുതല്‍ 200 വരെ യുവാക്കളുമായി ഞാന്‍ നേരിട്ട് സംസാരിച്ചു. സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന അവരെല്ലാം ക്ഷുഭിതരാണ്. അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. അവര്‍ക്ക് ഹുറിയത്തിനെയോ ഞങ്ങളെയോ ദല്‍ഹി സര്‍ക്കാരിനെയോ സ്വയംഭരണത്തെയോ ആവശ്യമില്ല. രക്തസാക്ഷിത്വമാണ്  സ്വര്‍ഗത്തിലേക്കുള്ള വഴിയെന്നാണ് വിശ്വസിപ്പിച്ചിരിക്കുന്നത്. കശ്മീരില്‍ ഇതിനകം ഒരു പറുദീസ ഉണ്ടെന്നാണ് ഇത്തരം യുവാക്കളോട്  താന്‍ പറഞ്ഞതെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു.

 

Latest News