Sorry, you need to enable JavaScript to visit this website.

എൺപത് ശതമാനം സ്ഥാപനങ്ങളും സൗദിവൽക്കരണം പാലിക്കുന്നു 

റിയാദ്- രാജ്യത്തെ എൺപത് ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സൗദിവൽക്കരണം പാലിക്കുന്നതായി മാനവശേഷി വികസന നിധിക്കു കീഴിലെ നാഷണൽ ഒബ്‌സർവേറ്ററി ഓഫ് ലേബർ അറിയിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ സ്വകാര്യ മേഖലയിലെ തൽസ്ഥിതികളെ കുറിച്ച് ഒബ്‌സർവേറ്ററി നടത്തിയ പഠനത്തിലാണ് എൺപതു ശതമാനം സ്ഥാപനങ്ങളും സൗദിവൽക്കരണ നയങ്ങൾ പൂർണ തോതിൽ പാലിക്കുന്നതായി കണ്ടെത്തിയത്. 
ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് ബാധകമായ 15,32,867 സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ 80.4 ശതമാനം സ്ഥാപനങ്ങൾ സൗദിവൽക്കരണം പാലിക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ 97.6 ശതമാനവും ചെറുകിട സ്ഥാപനങ്ങളാണ്. 
തൊഴിൽ വിപണിയിലെ സ്ഥിതിഗതികളും മാറ്റങ്ങളും നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയുമാണ് നാഷണൽ ഒബ്‌സർവേറ്ററി ഓഫ് ലേബർ റിപ്പോർട്ട് ചെയ്യുന്നത്. 
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വരിക്കാരായ സ്വകാര്യ മേഖലാ ജീവനക്കാരുടെ എണ്ണം, ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്ന പ്രവർത്തന മേഖലകൾ, ഗോസിയിൽ തൊഴിലാളികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാലഗണന എന്നിവയെല്ലാം റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ സൗദിവൽക്കരണ അനുപാതം, തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തം, ഏറ്റവും കൂടുതൽ വനിതകൾ ജോലി ചെയ്യുന്ന പ്രവർത്തന മേഖലകൾ എന്നിവയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
 

Tags

Latest News