Sorry, you need to enable JavaScript to visit this website.

കാണാതായ യുവാവിന്റെ മൃതദേഹം  കിണറ്റിൽ; മരണത്തിൽ ദുരൂഹത 

കാസർകോട്- ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി. ഉളിയത്തടുക്കയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന ഷൈൻകുമാർ എന്ന ഷാനവാസിന്റെ (27) മൃതദേഹമാണ് കാസർകോട് ആനവാതുക്കൽ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നതോടെ  മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. 
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തല വേർപെട്ട നിലയിലുള്ള മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കാസർകോട്, വിദ്യാനഗർ പോലീസ് സ്‌റ്റേഷനുകളിലടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷാനവാസെന്ന് പോലീസ് പറഞ്ഞു. ഷാനവാസിനെ വിദ്യാനഗർ പോലീസ് നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസം മുമ്പ് ഷാനവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് വിദ്യാനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഷാനവാസ് ഗോവ, എറണാകുളം ഭാഗങ്ങളിൽ ഇടക്കിടെ താമസിച്ചിരുന്നതിനാൽ പോലീസ് ഇതുസംബന്ധിച്ച് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. അതിനിടെയാണ് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷാനവാസിനെ അപായപ്പെടുത്തിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. മൂന്നു വർഷം മുമ്പ് ചെട്ടുംകുഴിയിലെ ഒരു വിവാഹ വീട്ടിൽ വെച്ച് സുഹൃത്തുക്കളുമായുണ്ടായ സംഘട്ടനത്തെ തുടർന്ന് യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് കാലിന് സ്റ്റീൽ ഘടിപ്പിച്ചിരുന്നു. കൂടാതെ യുവാവ് ധരിച്ച മൂന്ന് സ്റ്റീൽ മോതിരവും കൈവിരലുകളിലുണ്ടായിരുന്നു. ഇതുകണ്ടാണ് മരിച്ചത് ഷാനവാസാണെന്ന് മാതാവും സഹോദരീ ഭർത്താവും തിരിച്ചറിഞ്ഞത്. എറണാകുളത്തെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഷാനവാസ്. മൂന്നു വർഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബർ 25 ന് കോടതിയിൽ ഹാജരായതിനു ശേഷം സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോയതായിരുന്നു ഷാനവാസെന്നാണ് സഹോദരീ ഭർത്താവ് നൗഷാദും മാതാവ് ഫമീനയും പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് ഇപ്പോൾ വിവരമില്ലെന്ന് യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. ഷാനവാസിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിക്കുന്നതായും മാതാവും സഹോദരീ ഭർത്താവും വെളിപ്പെടുത്തി. എട്ടു വർഷം മുമ്പാണ് ഷൈൻകുമാറിന്റെ പിതാവ് രമേശൻ മരണപ്പെട്ടത്. ഇതിനു ശേഷം രമേശന്റെ ഭാര്യ പ്രമീളയും മക്കളായ ഷൈൻ കുമാറും ശരണ്യയും മതം മാറി ഫമീന, ഷാനവാസ്, ഷബ്‌ന എന്നീ പേരുകൾ സ്വീകരിച്ചത്. വിദ്യാനഗർ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളെത്തിയാണ് കിണറ്റിൽ കണ്ടെത്തിയ മൃതദേഹം ഷാനവാസിന്റേതാണെന്ന് വീട്ടുകാർ ഉറപ്പിച്ചത്.


 

Latest News