Sorry, you need to enable JavaScript to visit this website.

മരടിന് പിന്നാലെ ചിലവന്നൂരിലെ നിർമാണങ്ങളും സുപ്രീം കോടതിയിൽ

ന്യൂദൽഹി- എറണാകുളം ചിലവന്നൂരിൽ തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ്. ചിലവന്നൂരിലെ തീരദേശ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ടു വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയതിനെതിരേ നൽകിയ ഹരജിയിലാണ് കോടതി നോട്ടീസയച്ചത്. ജസ്റ്റിസുമാരായ നവീൻ സിൻഹ, ബി.ആർ. ഗവായി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ചിലവന്നൂർ കായൽ പ്രദേശത്ത് നിർമിച്ച 13 കെട്ടിടങ്ങൾക്കെതിരേയാണ് വിജിലൻസ് കേസെടുത്തിരുന്നത്. ചിലവന്നൂർ സ്വദേശി എ.വി. ആന്റണിയുടെ പരാതിപ്രകാരം 2015 ലെടുത്ത കേസിൽ 14 പേർക്കെതിരേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യാനിരിക്കേയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. കെട്ടിടത്തിന്റെ ഉടമ സിറിൾ പോൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരേ ആന്റണി നൽകിയ ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്. 
കേരളത്തിൽ തീരദേശ നിയമം ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായുണ്ടെന്ന് ആന്റണിക്കു വേണ്ടി ഹാജരായ അഭിഭാഷക ലക്ഷ്മി ചൂണ്ടിക്കാട്ടി. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കേരള തീരദേശ പരിപാലന അതോറിറ്റി നടത്തിയ പരിശോധനയിൽ ചിലവന്നൂരിലെ തീരദേശ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. 

 

Latest News