Sorry, you need to enable JavaScript to visit this website.

സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും ചേരാം 

ന്യൂദല്‍ഹി- സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 2021-22 അധ്യയന വര്‍ഷം മുതല്‍ വിവിധ ഘട്ടങ്ങളായാകും ഇത് നടപ്പാക്കുക.
രണ്ട് വര്‍ഷം മുമ്പ് മിസോറാമിലെ ചിങ്ചിപ്പിലെ സൈനിക് സ്‌കൂളില്‍ പരീക്ഷണാടിസ്ഥാടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇത് വിജയിച്ചതോടെയാണ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.ലിംഗസമത്വം, സായുധ സേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന മുദ്രാവാക്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക് സ്‌കൂളുകളില്‍ മതിയായ വനിതാ ജീവനക്കാരെയും ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്ത്യയില്‍ 33 സൈനിക് സ്‌കൂളുകളാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ 2017ല്‍ നടത്തിയ പൈലറ്റ് പ്രോജക്ടിലാണ് ആറ് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക് വനിതാ കേഡറ്റുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ആദ്യപടിയായാണ് പെണ്‍കുട്ടികളെ സൈനിക് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിന് അനുമതി നല്‍കിയത്.

Latest News