Sorry, you need to enable JavaScript to visit this website.

ഉവൈസിക്ക് ഉപദേശവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍

ന്യൂദല്‍ഹി- മതത്തെ വീടിനുള്ളില്‍ ഒതുക്കണമെന്നായിരുന്നു വീര്‍ സവര്‍ക്കറുടെ വിശ്വാസമെന്നും അദ്ദേഹത്തേക്കാള്‍ വലിയൊരു മതേതരവാദിയെ ഇന്ത്യയില്‍ കാണാനാവില്ലെന്നും സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍.
എ.ഐ.എം.ഐ നേതാവ് അസദുദ്ദീന്‍ ഉവൈസി സവര്‍ക്കറെ പിന്തുടരാന്‍ തയാറാകണം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തിന്റെ പാതയാണ് പിന്തുടര്‍ന്നിരുന്നതെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
വീടിനു പുറത്തായിരിക്കുമ്പോള്‍ നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമോ അല്ല, ഇന്ത്യക്കാരനാണ്. പാര്‍ലമെന്റ് അംഗങ്ങളാകുന്ന എല്ലാവരും ജാതി, മതം തുടങ്ങിയവ പുറത്തുവെക്കണമെന്നാണ് സവര്‍ക്കര്‍ ആഗ്രഹിച്ചിരുന്നത്. സവര്‍ക്കറെക്കാള്‍ മതേതരവാദിയായ ഒരു മനുഷ്യനെ നിങ്ങള്‍ക്ക് കാണാനാകില്ല -രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
ഇന്ദിരാ ഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം അവര്‍ പാക്കിസ്ഥാനെ മുട്ടുകുത്തിക്കുകയും സൈന്യത്തെയും വിദേശബന്ധത്തെയും ശക്തിപ്പെടുത്തുകയും ചെയ്തു.  ആണവപരീക്ഷണങ്ങളും നടത്തി. ഇവയെല്ലാം നെഹ്‌റുവിന്റെയും ഗാന്ധിയുടെയും തത്വശാസ്ത്രങ്ങള്‍ക്ക് എതിരായിരുന്നു-രഞ്ജിത് സവര്‍ക്കര്‍  പറഞ്ഞു.
ഹിന്ദുത്വ സ്ഥാപകന്‍ വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന ബി.ജെ.പിയുടെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ ഉവൈസിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.

 

Latest News