ജിദ്ദ- ഈ വർഷത്തെ ജിദ്ദ ഇന്റർനാഷണൽ ബുക്‌ഫെയറിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം പ്രസാധകർ പങ്കെടുക്കും. സൗത്ത് അബ്ഹുറിൽ ഡിസംബർ 11 മുതൽ 21 വരെയാണ് ബുക്‌ഫെയർ. മൂന്നര ലക്ഷത്തിലേറെ ശീർഷകത്തിലുള്ള പുസ്തകങ്ങൾ ഈ വർഷത്തെ ജിദ്ദ ബുക്‌ഫെയറിലുണ്ടാകും. ഇരുനൂറിലേറെ രചയിതാക്കൾ തങ്ങളുടെ കൃതികളുടെ കോപ്പികൾ വായനക്കാർക്ക് ഒപ്പുവെച്ചു നൽകും.
മുപ്പതിനായിരത്തിലേറെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് ജിദ്ദ ബുക്‌ഫെയർ വേദി തയാറാക്കുന്നത്. ജിദ്ദ ബുക്‌ഫെയർ സംഘാടനം കുറ്റമറ്റതാക്കുന്നതിന് ഏതാനും സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജിദ്ദ ഗവർണറും ബുക് ഫെയർ സുപ്രീം കമ്മിറ്റി പ്രസിഡന്റുമായ മിശ്അൽ ബിൻ മാജിദ് രാജകുമാരന്റെ നിരീക്ഷണത്തിലാണ് ഈ കമ്മിറ്റികളുടെ പ്രവർത്തനം.