Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്വകാര്യ തൊഴിലാളികള്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ നടപ്പാക്കുന്നു

റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ അതിക്രമങ്ങളിൽ നിന്നും മോശം പെരുമാറ്റങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ അടുത്ത ഞായറാഴ്ച മുതൽ നടപ്പാക്കി തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു.

സ്വകാര്യ മേഖലയിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർഥികൾക്കു മുന്നിൽ തൊഴിൽ സാഹചര്യം ആകർഷണീയമാക്കി മാറ്റുന്നതിനും മുഴുവൻ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മാനവും സംരക്ഷിക്കുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. 

തൊഴിൽ നിയമത്തിന്റെയും പീഡനം ചെറുക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെയും, തൊഴിൽ മേഖലയിൽ പീഡനവും അക്രമവും നിർമാർജനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളിൽ ഊന്നിയും, സ്വകാര്യ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാലകൾ സംഘടിപ്പിച്ച് അവരുടെ അഭിപ്രായ നിർദേശങ്ങളും കൂടി പരിഗണിച്ചാണ് വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകിയത്. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കരടു വ്യവസ്ഥകൾ പരസ്യപ്പെടുത്തി ഇതേ കുറിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങളും തേടിയിരുന്നു. 

പെരുമാറ്റ ദൂഷ്യങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥകൾ, അതിക്രമങ്ങൾ തടയുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെല്ലാം പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. ഇത് നടപ്പാക്കുന്നത് എളുപ്പാമാക്കുന്നതിന് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അവലംബിക്കാവുന്ന ഏതാനും മാതൃകാ ഗൈഡുകളും പുറത്തിറക്കിയിട്ടുണ്ട്. 

തൊഴിലാളികളെ മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ കോട്ടം തട്ടിക്കുന്ന തരത്തിൽ ചൂഷണം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികമായി ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, വശീകരിക്കൽ, തെറിവിളിക്കൽ, അപമാനിക്കൽ, സംഘർഷമുണ്ടാക്കൽ, എതിർ ലിംഗത്തിൽ പെട്ടയാളുമായി ഒറ്റക്കാകുന്ന സാഹചര്യം കരുതിക്കൂട്ടി ഉണ്ടാക്കൽ, വിവേചനം എന്നിവയെല്ലാം തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും. തൊഴിലിനിടെയോ ജോലി കാരണമായോ തൊഴിലാളികൾക്കിടയിൽ ഡ്യൂട്ടി സമയത്തോ അല്ലാത്ത നേരത്തോ ഉണ്ടാകുന്ന അതിക്രമങ്ങളും പുതിയ വ്യവസ്ഥകളുടെ പരിധിയിൽ വരും. 

അതിക്രമങ്ങളെയും മോശം പെരുമാറ്റങ്ങളെയും കുറിച്ച് തൊഴിലാളികളുടെ പരാതികളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തും. പരാതികളിൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം അന്വേഷണം നടത്താതിരിക്കുകയും കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടികൾ നിർദേശിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും 25,000 റിയാൽ പിഴ ചുമത്തും. അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കുറ്റക്കാർക്കെതിരെ മുപ്പതു ദിവസത്തിനകം അച്ചടക്ക നടപടികൾ സ്വീകരിക്കാതിരിത്ത സ്ഥാപനങ്ങൾക്കും ഇതേ തുക പിഴ ചുമത്തും. പരാതിക്കാരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. വാണിംഗ് നോട്ടീസ് നൽകൽ മുതൽ പിരിച്ചുവിടൽ വരെയുള്ള ശിക്ഷാ നടപടികളാണ് കുറ്റക്കാരായ ജീവനക്കാർക്കെതിരെ സ്വീകരിക്കുക.  

Tags

Latest News