ബി.ജെ.പിയുമായി പിരിഞ്ഞത് അബദ്ധമായി -ചന്ദ്രബാബു നായിഡു

ഹൈദരാബാദ്- പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നും ടിഡിപി പുറത്തുപോന്നത് അബദ്ധമായി പോയെന്ന് തുറന്നുപറഞ്ഞ് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.
ആന്ധ്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാല്‍ പാര്‍ട്ടിക്ക് ഇത് നഷ്ടങ്ങള്‍ മാത്രമുണ്ടാക്കിയെന്നുമാണ് ചന്ദ്രബാബു നായിഡു പറയുന്നത് . എന്‍ഡിഎയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു.
തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇരുപാര്‍ട്ടികള്‍ക്കും ഇതുകൊണ്ടു നഷ്ടമുണ്ടായി പാര്‍ട്ടി അണികളോട് നായിഡു പറഞ്ഞു. തലസ്ഥാനമായ അമരാവതിയുടെ നിര്‍മാണം, പൊളാവരം പദ്ധതി, പ്രത്യേക പദവി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ക്യാബിനറ്റില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചത്.
സംസ്ഥാന വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും കേന്ദ്രം വാക്കുമാറിയതോട കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ടിഡിപി എന്‍ഡിഎ വിടുകയായിരുന്നു. രാഷ്ട്രീയപരമായി സഹകരിച്ചെങ്കിലും ബിജെപിയുടെയും എന്‍ഡിഎയുടെയും ആദര്‍ശങ്ങളില്‍ തുടക്കകാലം മുതല്‍ക്കേ ഭിന്നിപ്പുണ്ടായിരുന്നെന്നാണ് എന്‍ഡിഎ വിട്ടതിന് പിന്നാലെ ചന്ദ്രബാബു നായിഡു പറഞ്ഞത്. കൂടാതെ ആര് പ്രധാനമന്ത്രിയായാലും അത് നരേന്ദ്ര മോഡിയെക്കാളും നല്ലതായിരിക്കുമെന്നും അന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

Latest News