ജര്‍മനിയില്‍ ആളുകളെ വെടിവച്ചുകൊല്ലുന്ന  ദൃശ്യങ്ങള്‍ ലൈവില്‍, അക്രമിയെ അറസ്റ്റ് ചെയ്തു 

ഹല്ലെ-ജര്‍മ്മനിയിലെ ഹാലെയില്‍ സിനഗോഗിന് പുറത്ത് അക്രമി നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ജര്‍മ്മനിയിലെ ബെന്‍ഡോര്‍ഫിലുള്ള 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആളുകളെ വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ തലയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നുണ്ടായിരുന്നു. 35 മിനിട്ടുള്ള ആക്രമണത്തിന്റെ വീഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച ആള്‍ വെടിവയ്പ്പ് നടത്തുന്നത് കാണാം. ഫെമിനിസം, ജനനനിരക്ക് കുറയുന്നത്, പാലായനം എന്നിവയാണ് ലോകത്തിലെ പ്രധാന പ്രശ്‌നങ്ങളെന്നും ഇതിനെല്ലാം കാരണം ജൂതമതക്കാരാണെന്നും ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.
പദ്ധതി പാളിപോയത് തന്റെ കയ്യിലുള്ള മോശം ആയുധം കാരണമാണെന്ന് പറഞ്ഞ് പ്രേക്ഷകരോട് അക്രമി മാപ്പുപറയുന്നുണ്ട്. സംഭവത്തില്‍ ഒരാള്‍ പ്രതിയാണെന്നും അന്വേഷണം തുടരുകയാണെന്നും ജര്‍മ്മന്‍ അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം ന്യൂസിലാന്റിലെ മുസ്‌ലിം പള്ളിയിലുണ്ടായ ആക്രമണത്തിന് സമാനമാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. തലയില്‍ ക്യാമറ ഘടിപ്പിച്ചാണ് മാര്‍ച്ചില്‍ ന്യൂസിലന്റിലെ മുസ്‌ലിം  പള്ളിയില്‍ 28കാരനായ ബ്രെന്റന്‍ ടരറ്റ് ആക്രമണം നടത്തിയത്. അന്നും വീഡിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. 51 പേരാണ് അന്ന് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

Latest News